Thursday, May 7, 2020

കൊറോണക്കാലത്തെ ചില ധാര്‍മിക ചിന്തകള്‍ (രണ്ടാം ഭാഗം)

കോവിഡ് 19 എന്ന മഹാമാരി മനുഷ്യകുലത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് നാല് മാസങ്ങള്‍ പിന്നിടുകയാണ്. ഈ ലേഖനം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ഈ പകര്‍ച്ചവ്യാധി എടുത്തത് രണ്ട്ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. ഈ മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധിയുടെ ആഴമെത്രയാകും എന്ന് ഇനിയും നാം കണ്ടു തന്നെ മനസ്സിലാക്കണം. അനിതരസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ സമൂഹ ജീവിതത്തെ ബാധിക്കുന്ന ചില ധാര്‍മ്മിക പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. 

1. ലോക്ക് ഡൗണും വ്യക്തിസ്വാതന്ത്ര്യവും
സ്വാതന്ത്ര്യമെന്നത് മനുഷ്യന്‍റെ മൗലികാവകാശങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലും ഐക്യരാഷ്ട്രസഭയുടെ 1948ലെ സാര്‍വത്രിക മനുഷ്യാവകാശ രേഖയിലും (ആര്‍ട്ടിക്കിള്‍ 3) സ്വാതന്ത്ര്യമെന്ന മൗലികാവകാശം ഊന്നിപ്പറയുന്നുണ്ട്. വിശാലമായി പറഞ്ഞാല്‍, ഒരാള്‍ക്ക്  ഇഷ്ടമുള്ളതുപോലെ ചെയ്യാനുള്ള സാധ്യതയാണ് സ്വാതന്ത്ര്യം. ആധുനിക വീക്ഷണത്തില്‍  ഒരാളുടെ ജീവിതരീതി, പെരുമാറ്റം, അല്ലെങ്കില്‍ രാഷ്ട്രീയ മത സാംസ്കാരിക വീക്ഷണങ്ങള്‍ എന്നിവയില്‍ അധികാരം ചുമത്തുന്ന അടിച്ചമര്‍ത്തല്‍ നിയന്ത്രണങ്ങളില്‍ നിന്ന് സമൂഹത്തില്‍ സ്വതന്ത്രരായിരിക്കുന്ന അവസ്ഥയാണത്. ഇംഗ്ലീഷ് ഭാഷയിലെ 'ഫ്രീഡം' എന്ന വാക്ക് 'ലിബര്‍ട്ടി' എന്ന വാക്കില്‍ നിന്ന് വ്യത്യസ്തമാണ്. ഫ്രീഡം എന്നാല്‍ സ്വന്തം ഇച്ഛാശക്തി അനുസരിച്ച് ഒരാള്‍ക്ക് എന്തും ചെയ്യാനുള്ള സാധ്യതയെ ദ്യോതിപ്പിക്കുന്നു; 'ലിബര്‍ട്ടി' എന്ന പദമാകട്ടെ അവകാശങ്ങളുടെ മേല്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്‍റെ (ലിബര്‍ട്ടി) പ്രയോഗം  മറ്റുള്ളവരുടെ അവകാശങ്ങളാല്‍ പരിമിതപ്പെടുത്തപെട്ടിരിക്കുന്നു. അങ്ങനെ, മറ്റാര്‍ക്കും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ നിയമവാഴ്ചയ്ക്ക് കീഴിലുള്ള സ്വാതന്ത്ര്യത്തിന്‍റെ ഉത്തരവാദിത്വപരമായ ഉപയോഗത്തെ ലിബര്‍ട്ടി  എന്ന പദം അര്‍ത്ഥമാക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ സമ്മേളന സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സാമൂഹിക, മത, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെ വിശാലമായ ശ്രേണി ഇതിന്‍റെ  പരിധിയില്‍ ഉള്‍പ്പെടുന്നു. ലിബര്‍ട്ടി  എന്നത് ഉത്തരവാദിത്വപൂര്‍ണ്ണവും നിയന്ത്രിതവുമായ സ്വാതന്ത്ര്യം ആയതുകൊണ്ടുതന്നെ, കോവിഡ് 19 അടിയന്തരാവസ്ഥ പോലെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ പൊതുജന ക്ഷേമത്തെ മുന്‍നിര്‍ത്തി   ഈ അവകാശങ്ങള്‍ക്കും സമയബന്ധിതമായ ചില പരിധികള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരുകള്‍ക്ക്  അവകാശമുണ്ട്.
സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെയും സാമൂഹ്യസമ്പര്‍ക്കങ്ങളുടെയും  നിയന്ത്രണങ്ങള്‍ ആളുകള്‍ തമ്മിലുള്ള സാമൂഹ്യ അടുപ്പം പരമാവധി കുറയ്ക്കുന്നതിനു വേണ്ടിയാണ്. ഇത് രോഗവ്യാപനം തടയാന്‍ അത്യന്താപേക്ഷിതമാണ് എന്ന വസ്തുത ഈ  നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നു. എന്നാല്‍ ഈ മൗലികാവകാശ നിയന്ത്രണം എത്രമാത്രം ഫലവത്താകും എന്ന് ഉറപ്പുവരുത്തിയും, കൃത്യമായ തയ്യാറെടുപ്പുകളോടും കൂടി മാത്രമേ പ്രയോഗിക്കാവൂ എന്ന് ലോകാരോഗ്യ സംഘടനയുടെ Guidance for Managing Ethical Issues in Infectious Disease Outbreaks എന്ന മാര്‍ഗ്ഗരേഖ കൃത്യമായി പറയുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ നിയന്ത്രണങ്ങള്‍ ആനുപാതികം ആകേണ്ടതുണ്ട്. അതായത്, ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ലഭിക്കുന്ന നന്മ, നിയന്ത്രണങ്ങള്‍ ഏല്‍പ്പിക്കുന്ന ബുദ്ധിമുട്ടുകളെക്കാള്‍ വലുതായിരിക്കണം എന്നര്‍ത്ഥം. ലോക്ക് ഡൗണ്‍ കാലത്ത് പൗരന്‍മാര്‍ക്ക്  സ്വതന്ത്രമായി പുറത്തിറങ്ങുന്നതിനും, സഞ്ചരിക്കുന്നതിനും, കൂട്ടം കൂടുന്നതിനും നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അത് അനാവശ്യവും ആനുപാതികമാല്ലാത്തതുമായ ഭാരം ചുമത്തുന്നതാവരുത്. അവശ്യവസ്തുക്കള്‍ വാങ്ങാനും മറ്റടിയന്തര ആവശ്യങ്ങള്‍ക്കും, പലപ്പോഴും അനാവശ്യത്തിനും പുറത്തിറങ്ങിയ മനുഷ്യര്‍ക്ക് പോലീസുകാര്‍ തന്നെ നിരത്തില്‍ ശിക്ഷ നടപ്പാക്കിയ രീതിയും മറ്റും ഈ കാലഘട്ടത്തിന്‍റെ തുടക്കത്തില്‍തന്നെ വിമര്‍ശന വിധേയമായത് നമ്മള്‍ ഓര്‍ക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കൃത്യതയോടെ നടപ്പാക്കുക, അല്ലെങ്കില്‍ ഏത് ആവശ്യം, ഏത് ആനാവശ്യം എന്ന് വ്യക്തമായും തിരിച്ചറിയുക എന്നതൊക്കെ നിയമപാലകരെ സംബന്ധിച്ചിടത്തോളം തികച്ചും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എങ്കിലും ഇക്കാര്യങ്ങളില്‍ നിയമം നടപ്പാക്കുന്നവര്‍ കൃത്യതയും സംയമനവും പാലിക്കാതെ വന്നാല്‍ അത് മനുഷ്യാവകാശങ്ങളുടെ അന്യായമായ ലംഘനമായിത്തീരും. ഇത്തരം ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ സഹകരണത്തിന് ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധയുണ്ട് എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
അതുപോലെ തന്നെ റൂട്ട് മാപ്പിങ്ങിന്‍റെയും രോഗപ്രതിരോധത്തിന്‍റെയും ഭാഗമായി സര്‍ക്കാരിന്‍റെ അദൃശ്യകരങ്ങള്‍ ഇപ്പോള്‍ത്തന്നെ ഓരോ പൗരന്‍റെയും മുകളില്‍ ഉണ്ട്. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കി അധികാരകേന്ദ്രീകരണത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും അത്യാപത്തിലേക്ക് ഈ നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണങ്ങളും വളരാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വരുന്ന രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് ഒഴിവാക്കിയതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ചില ബിജെപി നേതാക്കള്‍ പറഞ്ഞത് എംപി ഫണ്ടിന്‍റെ ആവശ്യമേയില്ല, എല്ലാം കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊള്ളും എന്നാണ്. ഇത്തരത്തിലുള്ള സര്‍ക്കാര്‍ നീക്കങ്ങളെ സംശയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. ജാഗ്രതത്തോടെ ഇരുന്നില്ലെങ്കില്‍ ഭരണഘടന നമുക്ക് നല്‍കുന്ന സ്വാതന്ത്ര്യമൊക്കെ കുറെ കഴിയുമ്പോള്‍ ചില്ലുകൂട്ടില്‍ സൂക്ഷിക്കാവുന്ന പുരാവസ്തുവായി മാറും. ലോക്ക് ഡൗണ്‍ ലംഘനങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണങ്ങളും മനുഷ്യന്‍റെ മൗലികാവകാശങ്ങളെയും ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെയും അതിലംഘിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

2. സ്വകാര്യത എന്ന മൗലികാവകാശം
സ്വാതന്ത്ര്യം പോലെ തന്നെ മനുഷ്യന്‍റെ മൗലിക അവകാശങ്ങളില്‍ ഒന്നാണ് സ്വകാര്യത. സ്വകാര്യത എന്നത് ഓരോ വ്യക്തിക്കും അടിസ്ഥാനപരമായി ഉള്ള മഹത്വത്തിന്‍റെ (Human Dignity) ഭാഗമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ 1948 ലെ മനുഷ്യാവകാശ പ്രമാണരേഖ 'സ്വകാര്യത' എന്ന അവകാശം എടുത്തുപറയുന്നുണ്ട്. ഇന്ത്യാരാജ്യത്തെ പൗരന്മാര്‍ക്ക് സ്വകാര്യതയ്ക്കുള്ള മൗലിക അവകാശം ഉണ്ട് എന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഉണ്ടായത് 2017 ഓഗസ്റ്റ് 24നാണ്. ആധാര്‍ വിവരങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്ന ആധാര്‍ നിയമത്തിലെ അമ്പത്തിയേഴാം വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയായ മൂന്നാം ഭാഗം, അനുച്ഛേദം 21 ല്‍ വിവരിച്ചിരിക്കുന്ന ജീവിക്കാനുള്ള അവകാശങ്ങളുടെ തുടര്‍ച്ചയായി തന്നെയാണ് സ്വകാര്യതയ്ക്കുള്ള അവകാശത്തെയും ഇന്ത്യന്‍ ജുഡീഷ്യറി വിശേഷിപ്പിച്ചത്. ജീവിക്കാനുള്ള അവകാശം എന്നത് 'ശ്രേഷ്ഠമായ ജീവിതം' (Life with dignity) എന്ന അര്‍ത്ഥത്തിലാണ് ഇവിടെ മനസ്സിലാക്കേണ്ടത്. പൂര്‍ണമായും ശ്രേഷ്ഠതയോടെ ജീവിക്കണമെങ്കില്‍ ഒരു വ്യക്തിയുടെ ശരീരത്തിനും സ്വത്തിനും മാത്രമല്ല വികാരങ്ങള്‍ക്കും ബുദ്ധിക്കും വ്യക്തിത്വത്തിനും ആത്മീയതയ്ക്കുമൊക്കെ സംരക്ഷണം ലഭിക്കണം. അതുകൊണ്ടാണ് സ്വകാര്യതയ്ക്ക് ഒരു വ്യക്തിയുടെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട് അതിപ്രാധാന്യമുണ്ടെന്ന് നാം മനസ്സിലാക്കുന്നത്. സ്വകാര്യത ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണ്.
2017 മാര്‍ച്ച് മാസത്തില്‍ The Economist പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിന്‍റെ തലക്കെട്ട്, 'ലോകത്തിലെ ഏറ്റവും മൂല്യവത്തായ വിഭവം ഇനി എണ്ണയല്ല, ഡാറ്റയാണ്' എന്നായിരുന്നു. ഇന്നത്തെ ലോകത്തില്‍ വ്യക്തി വിവരങ്ങളുടെ വിപണിമൂല്യം സാധാരണക്കാര്‍ ചിന്തിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണ്. ബ്രാന്‍ഡിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു കമ്പനിയുടെയും അസംസ്കൃത വിഭവം  എന്നുപറയുന്നത് വ്യക്തി വിവരങ്ങളാണ്. അതാണ് ഈ വിവരങ്ങളുടെ വിപണി മൂല്യം. ഈ ഒരു സാഹചര്യത്തിലാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സ്പ്രിംക്ലര്‍ വിവാദത്തിന്‍റെ പ്രസക്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ വിശകലനം ചെയ്യാനും സൂക്ഷിച്ചു വയ്ക്കാനും സര്‍ക്കാര്‍ സ്പ്രിംക്ലര്‍ എന്നൊരു സ്വകാര്യ കമ്പനിയ്ക്ക് ചുമതല കൊടുത്തിരുന്നു എന്നതാണ് ഈ വിവാദത്തിന് അടിസ്ഥാനം. ഒരു വ്യക്തിയില്‍ നിന്ന് വിവരശേഖരണം നടത്തുമ്പോള്‍ അയാളുടെ അനുവാദം വാങ്ങണം എന്ന് Indian Information Technology Act 2000 വ്യക്തമാക്കുന്നുണ്ട്. സ്പ്രിംക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശം, വിവരങ്ങള്‍ കൈമാറുമ്പോള്‍ സര്‍ക്കാര്‍ പൗരന്‍റെ അനുവാദം വാങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം എന്നാണ്. വ്യക്തിവിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നേരിട്ടോ അല്ലാതെയോ കമ്പനി ഈ വിവരങ്ങള്‍ ഉപയോഗിക്കരുത്. വിശകലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വിവരങ്ങള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കണം. രോഗികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനത്തിനായി കൈമാറുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യണം.  വ്യക്തിവിവരങ്ങള്‍ അവലോകനത്തിനായി കമ്പനിക്ക് കൈമാറുമെന്ന കാര്യം വിവരദാതാവിനെ ധരിപ്പിച്ച് അനുമതി വാങ്ങണം എന്നും കോടതി നിര്‍ദ്ദേശിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ട കരാര്‍ രേഖകളില്‍ 'വിവരങ്ങളുടെ മേല്‍ അവകാശം പൗരനാണെന്നും അനുവാദം കൂടാതെ ഈ വിവരങ്ങള്‍ കൈമാറ്റം ചെയ്യില്ല' എന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയത് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മാത്രമാണ് എന്നത് ആശങ്കയ്ക്ക് വക നല്കുന്നു. അതുപോലെ തന്നെ ഈ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ നിന്ന് രോഗികളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നതായുള്ള വാര്‍ത്തയും പുറത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലും ഇത്തരത്തില്‍ സുരക്ഷാ വീഴ്ചകളുണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ഒരുപക്ഷേ, ഒരടിയന്തര സാഹചര്യത്തില്‍ പെട്ടെന്ന് എടുക്കേണ്ടി വന്ന ഒരു തീരുമാനത്തില്‍ വന്നുഭവിച്ച പാളിച്ച ആയി സ്പ്രിംക്ലര്‍ പ്രശ്നത്തെ വ്യാഖ്യാനിക്കാം. എങ്കിലും അതിനു മുകളിലായി ഇത് ഉയര്‍ത്തുന്ന ചില ധാര്‍മ്മികപ്രശ്നങ്ങളുണ്ട്. ഒരു വ്യക്തിയുടെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ അയാളുടെ വ്യക്തിപരവും ആരോഗ്യപരവുമായ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് ആ വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാശ ലംഘനമാണ് എന്ന വസ്തുതയാണത്. കോവിഡ് 19 പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിവാദങ്ങള്‍ വേണോ എന്ന് നമുക്ക് ന്യായമായി തോന്നാമെങ്കിലും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് ഒരു സാധ്യത ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് പരിഗണിക്കപ്പെടുകയും ആവശ്യമെങ്കില്‍ പരിഹരിക്കപ്പെടുകയും ചെയ്യേണ്ട വിഷയമാണ്.

3. പങ്കാളിത്തനീതിയുടെ (Contributive Justice) അനിവാര്യത
സമൂഹജീവിയായ മനുഷ്യന് വേണ്ട ഏറ്റവും അടിസ്ഥാനപരമായ മൂല്യങ്ങളില്‍ ഒന്നാണ് നീതിബോധം. ലോകാരോഗ്യസംഘടനയുടെ Guidance for Managing Ethical Issues in Infectious Disease Outbreaks എന്ന മാര്‍ഗ്ഗരേഖ മനുഷ്യകുലത്തിനു പൊതുവായും, കോവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഈ മൂല്യം എത്ര അനിവാര്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. നീതിബോധത്തെപ്പറ്റി പറയുമ്പോള്‍, നീതിയുടെ അവശ്യ മുഖങ്ങളില്‍ ഒന്നായി പറയപ്പെടുന്നത് പങ്കാളിത്തനീതിയാണ്. മാനവക്ഷേമത്തിനും പൊതുസമൂഹത്തിന്‍റെ നډയ്ക്കുമായി ഓരോ വ്യക്തിയും നല്‍കേണ്ട സംഭാവനയെ ഓര്‍മിപ്പിക്കുന്ന നീതിയുടെ മുഖമാണ് പങ്കാളിത്തനീതി. ഇന്ന് ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നീതിയുടെ ഭാവവും ഇതുതന്നെയാണ്. എന്തൊക്കെ തനിക്ക് സമൂഹത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിക്കും എന്നതാണ് നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്; എന്നാല്‍ സമൂഹത്തിന് തന്‍റെ പങ്കാളിത്തം, സഹകരണം എത്ര ആവശ്യമുണ്ടെന്ന് കൂടെ ഗൗരവമായി ഓരോ പൗരനും ചിന്തിക്കണം.
ഓരോ വ്യക്തിയുടെയും കഴിവിനും സമൂഹത്തില്‍ അയാള്‍ വഹിക്കുന്ന പങ്കിനും (role) ആനുപാതികമായാണ് ഈ പങ്കാളിത്തം നിര്‍വഹിക്കേണ്ടത്. ഇതിന് രണ്ട് മാനങ്ങളുണ്ട്: ഒന്നാമതായി സമൂഹത്തിന്‍റെ നന്മയ്ക്കും ക്ഷേമത്തിനും ദോഷകരമല്ലാത്ത വിധത്തില്‍ ജീവിതം ക്രമീകരിക്കുക എന്നത് പങ്കാളിത്തനീതിയുടെ അടിസ്ഥാന മുഖമാണ്. സാമൂഹ്യ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കി വീട്ടില്‍ ഇരിക്കുക എന്നതും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതും അത്തരത്തില്‍ പങ്കാളിത്തനീതിയുടെ അവശ്യ നിബന്ധനയായി മാറുന്നു. രണ്ടാമതായി, സ്വന്തം കഴിവില്‍ നിന്നും സ്വത്തില്‍ നിന്നും ആനുപാതികമായ ഒരു വിഹിതം സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി ചെലവഴിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. കോവിഡ് 19 പോലെ സമൂഹം അടിയന്തരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നീതിയുടെ ഈ മുഖത്തിന് പ്രസക്തിയേറുന്നു. കഴിഞ്ഞുപോയ പോയ പ്രളയത്തിന്‍റെ നാളുകളില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി കയ്യും മെയ്യും മറന്ന് സഹായത്തിന് ഇറങ്ങിയവരും, തങ്ങളുടെ ഇല്ലായ്മയില്‍ നിന്നു പോലും സംഭാവന ചെയ്തവരുമൊക്കെ നമ്മുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നുണ്ട്. വിവിധ ജാതി മത സംഘടനകള്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ഈ സംരംഭത്തില്‍ പങ്കു ചേരുകയുണ്ടായി. ഈ കൊറോണക്കാലവും നമ്മെ ഓര്‍മിപ്പിക്കുന്നത് അത്തരമൊരു സഹകരണത്തിന്‍റെയും സഹാനുഭൂതിയുടെയും ആവശ്യകത തന്നെയാണ്. നമുക്കുചുറ്റും വേദനിക്കുന്നവരും കഷ്ടപ്പെടുന്നവരും ഉണ്ടെന്നുള്ള ബോധ്യം അവരെ ചേര്‍ത്തുനിര്‍ത്താന്‍ നമ്മെ പ്രചോദിപ്പിക്കണം. അതു നമ്മുടെ ഔദാര്യം എന്നതിനേക്കാളുപരി സമൂഹത്തോടുള്ള നമ്മുടെ നീതിബോധത്തിന്‍റെ കടമ തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സാലറി ചലഞ്ച് ചര്‍ച്ചാ വിഷയമാകുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ  ഭാഗമായി സര്‍ക്കാരിന് ഉണ്ടാകുന്ന ഭീമമായ അധിക ചെലവും, ലോക്ക് ഡൗണ്‍ മൂലമുണ്ടാകുന്ന വരുമാന നഷ്ടവും പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരുന്ന അഞ്ചു മാസങ്ങളില്‍ ആറു ദിവസത്തെ ശമ്പളം വീതം സര്‍ക്കാരിന് നല്‍കണം എന്നതാണ് ഈ ഉത്തരവിന്‍റെ ഉള്ളടക്കം. പ്രതിമാസ വരുമാനം കൃത്യമായ ആസൂത്രണത്തോടെ മാത്രം ഉപയോഗിക്കുന്നവരും, ഭവന-വാഹന-വിദ്യാഭ്യാസ വായ്പ എന്നിവയൊക്കെ പ്രതിമാസം തിരിച്ചടയ്ക്കേണ്ടവരും ഈ നിയന്ത്രണം കൊണ്ട് ബുദ്ധിമുട്ടും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ സഹാനുഭൂതിയോടെ നേരിടുന്നതിന് ഇത്തരം ചില ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ പങ്കാളിത്തനീതി നമുക്ക് ബാധ്യത നല്‍കുന്നുണ്ട്.
അതേസമയം ഇത്തരത്തില്‍ സ്വരൂപിക്കപ്പെടുന്ന പണം കൃത്യമായ കരങ്ങളില്‍ എത്തിച്ചേരുന്നു എന്നും, അത് സമൂഹ ക്ഷേമത്തിന് ഉപയോഗപ്പെടുന്നു എന്നും ഉറപ്പുവരുത്താനും, നടപടികള്‍ കൃത്യതയോടെയും സുതാര്യതയോടെയും പൂര്‍ത്തിയാക്കാനും സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. അതുപോലെതന്നെ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കൃത്യമായ ചെലവുചുരുക്കല്‍ നടപടികളും ഉണ്ടാകണം. ജനങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്തുകയും സര്‍ക്കാര്‍ ധൂര്‍ത്തുകള്‍ തുടരുകയും ചെയ്യുന്നത് സ്വാഭാവിക നീതിയ്ക്ക് വിരുദ്ധമാണ്.

ഉപസംഹാരം
ഇനിയുമെത്ര നീളുമെന്നറിയാത്ത ഒരു കഠിന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോവുകയാണ്. അപകടകാരിയായ ഈ പകര്‍ച്ചവ്യാധി തടഞ്ഞുനിര്‍ത്താന്‍ ഓരോ വ്യക്തിയുടെയും സഹകരണവും പങ്കാളിത്തവും അത്യാവശ്യമാണ്. ഒരു ചെറിയ വീഴ്ച പോലും വലിയ ദുരന്തങ്ങളിലേക്കാവും ലോകത്തെ നയിക്കുക. ശരിയായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം നമുക്ക് അതിനെ അതിജീവിക്കാന്‍.

Tuesday, April 21, 2020

NoFap (നോഫാപ്) ചലഞ്ച്

സമൂഹമാധ്യമങ്ങൾ പ്രചാരത്തിൽ വന്ന നാൾ മുതൽ വിവിധതരത്തിലുള്ള സമൂഹ മാധ്യമ ചലഞ്ചുകൾ പ്രചരിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കാര്യം ഒരു വ്യക്തിയോ ഒരു ഗ്രൂപ്പോ ചെയ്തശേഷം, അതിൻ്റെ ഫോട്ടോയോ വീഡിയോയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും, തൻ്റെ സുഹൃത്തുക്കളിൽ നിന്ന് ഒരാളെയോ ഒന്നിൽ കൂടുതൽ പേരെയോ അക്കാര്യം ചെയ്യാൻ ക്ഷണിക്കുകയും ചെയ്യുകയാണ് സോഷ്യൽ മീഡിയ ചലഞ്ചുകളുടെ സാധാരണ രീതി. ഐസ് ബക്കറ്റ് ചലഞ്ച്, Until Tomorrow Challenge, ടെൻ ഇയർ ചലഞ്ച്, 7 ബുക്ക് കവർ ചലഞ്ച് എന്നിവയൊക്കെ ഇത്തരത്തിൽ ലക്ഷക്കണക്കിന് പേർ പങ്കുചേർന്ന സോഷ്യൽ മീഡിയ ചലഞ്ചുകളാണ്. ഇത്തരത്തിൽ ശ്രദ്ധയാകർഷിച്ച, എന്നാൽ വ്യത്യസ്തതയുള്ള ഉള്ള ഒരു സോഷ്യൽ മീഡിയ ചലഞ്ച് ആണ് NoFap (നോ ഫാപ്) ചലഞ്ച്. എന്താണ് NoFap ചലഞ്ച്? ആരൊക്കെയാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നവർ? എന്തൊക്കെയാണ് ഈ ചലഞ്ച് ലക്ഷ്യം വയ്ക്കുന്നത്? NoFap ചലഞ്ചിനെപ്പറ്റി ചുരുക്കത്തിൽ വിവരിക്കുകയാണ് ഈ ചെറുകുറിപ്പിൽ.

എന്താണ് NoFap (നോഫാപ്)?
അമേരിക്കയിലെ പിറ്റ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അലക്സാണ്ടർ റോഡ്സ് എന്ന ഒരു വെബ് ഡെവലപ്പറുടെ നേതൃത്വത്തിൽ 2011 ജൂൺ മാസത്തിൽ അശ്ലീല വീഡിയോകൾ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും സ്വമേധയാ വർജ്ജിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ആരംഭിച്ച ഒരു ഓൺലൈൻ സമൂഹമാണ് 'നോ ഫാപ് കമ്മ്യൂണിറ്റി'. ഇതില്‍ പങ്കുചേരുന്നവര്‍ നിശ്ചിത ദിവസങ്ങളിലേക്ക് സ്വയംഭോഗവും അശ്ലീല വീഡിയോകൾ കാണുന്നതും വര്‍ജ്ജിക്കുകയും തങ്ങളുടെ അനുഭവം മറ്റു കമ്മ്യൂണിറ്റി അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്യുന്നു എന്നതാണ് ഇതിൻറെ പൊതു ശൈലി. 90 ദിവസമാണ് സാധാരണ ഈ ചലഞ്ച് ഏറ്റെടുക്കുന്നവർ വയ്ക്കുന്ന സമയ പരിധി. ഫാപ് (Fap) എന്നത് പുരുഷന്മാർ സ്വയംഭോഗം ചെയ്യുന്നതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്ലാങ് (അനൗദ്യോഗിക പദം) ആണ്.

Fap എന്ന സ്ലാങ് ആദ്യം ഉപയോഗിക്കപ്പെട്ടത് 1999 ൽ പുറത്തിറങ്ങിയ 'സെക്സി ലൂസേർസ്' എന്ന വെബ് കോമിക്കിലാണ്. പുരുഷന്മാർ സ്വയംഭോഗം ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വരത്തെ ദ്യോതിപ്പിക്കുന്ന പദമായി ആണ് ആ പദം ഉപയോഗിക്കപ്പെട്ടത്. സ്വയംഭോഗവും അശ്ലീല വീഡിയോകൾ കാണുന്നതും വർജ്ജിക്കുന്നതിനെ സൂചിപ്പിക്കാൻ Fapstinance എന്ന പദവും ഉപയോഗിക്കപ്പെട്ടു. കൂടാതെ, ഇതിൽ അംഗങ്ങളായവർ Nofapers, അല്ലെങ്കിൽ Fapstinants എന്നും വിളിക്കപ്പെട്ടു.
അക്കാലത്തു നടന്ന ചില പഠനങ്ങളാണ് അലക്സാണ്ടറേയും കൂട്ടുകാരെയും ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. 2003 ൽ Reddit എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ചൈനീസ് പഠനം അവകാശപ്പെട്ടത് ഏഴു ദിവസത്തേക്ക് സ്വയംഭോഗം ചെയ്യാതിരിക്കുന്ന പുരുഷന്മാരിൽ Testosterone ലെവൽ 145.7 ശതമാനം വർദ്ധിക്കുന്നു എന്നാണ്. അതുപോലെ അവരുടെ വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുന്നതായും ഇച്ഛാശക്തി വർദ്ധിക്കുന്നതായും ഈ പഠനം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ 2011 ൽ ഈ കമ്മ്യൂണിറ്റി ആരംഭിച്ചപ്പോൾ ഇതിന് അപ്രതീക്ഷിതമായ സ്വീകാര്യതയാണ്. തുടങ്ങിയ സമയത്ത് ഈ കമ്മ്യൂണിറ്റിയിൽ ചേർന്നിരുന്നത് സിംഹഭാഗവും പുരുഷന്മാരായിരുന്നു എങ്കിലും വളരെ ചെറിയൊരു ന്യൂനപക്ഷം സ്ത്രീകളും പങ്കുചേർന്നു. ഇതിൽ പങ്കു ചേരുന്ന പുരുഷന്മാരെ Fapstronauts എന്നും സ്ത്രീകളെ Femstronauts എന്നുമാണ് വിളിച്ചിരുന്നത്. തുടക്കത്തിൽ സ്ത്രീകൾ ഏകദേശം അഞ്ച് ശതമാനത്തോളമായിരുന്നു. 2020 ലെ കണക്കനുസരിച്ച് NoFap കമ്മ്യൂണിറ്റിയിൽ രണ്ടുലക്ഷത്തിൽ അധികം അംഗങ്ങളുണ്ട്; അതിൽ 99% പുരുഷൻമാരാണ്.

ഇവ വർജ്ജിക്കുന്നവരുടെ അതിനുള്ള കാരണം, മതപരം, ധാർമ്മികം, ആരോഗ്യപരം, എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്തവും വ്യക്തിപരവുമാണ്.

NoFap കമ്മ്യൂണിറ്റിയുടെ ലക്ഷ്യം
സ്വയംഭോഗത്തോടും പോൺ വീഡിയോകളോടും അമിത ആസക്തി ഉണ്ടാകുന്നത് അനാരോഗ്യകരമാണെന്നും അതിൽ നിന്നും ആളുകൾ, പ്രത്യേകിച്ച് യുവജനങ്ങൾ പിന്തിരിയണമെന്നും ഉള്ള ലക്ഷ്യത്തോടെയാണ് ഈ കമ്മ്യൂണിറ്റി ഇന്ന് പ്രവർത്തിച്ചുവരുന്നത്. എന്നാൽ സ്വയംഭോഗവും പോൺ വീഡിയോകളും ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല എന്ന മറുവാദവും ശക്തമാണ്. 

നോ ഫാപ്പേഴ്‌സ് അവകാശപ്പെടുന്ന ഗുണഫലങ്ങൾ
വർജ്ജിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും നിയന്ത്രിക്കാനാവാത്ത വിധം ഏതെങ്കിലും വസ്തുക്കൾ ഉപയോഗിക്കുന്നത് ഉപേക്ഷിക്കുന്നതിനോ, ചെയ്തു ശീലിച്ച ഏതെങ്കിലും പ്രവർത്തി നിർത്തുന്നതിനോ ഒരാൾക്ക് കഴിയാത്ത അവസ്ഥയെ പൊതുവേ ആസക്തി അഥവാ അഡിക്ഷൻ എന്ന് വിളിക്കാം. അതുകൊണ്ടുതന്നെ സ്വയംഭോഗ ശീലവും പോൺ വീഡിയോകളും ഒരാളിൽ അഡിക്ഷന് കാരണമായി തീരാം. ഇത്തരം ആളുകളിൽ ഉണ്ടാകുന്ന ചില മാറ്റാനാവാത്ത ശീലങ്ങളിൽ നിന്ന് മുക്തി നേടാൻ NoFap സഹായിക്കുമെന്ന് അനുഭവസ്ഥർ അവകാശപ്പെടുന്നു. NoFapers തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കമ്മ്യൂണിറ്റി സൈറ്റുകളിൽ അവർക്ക് ലഭിച്ചു എന്ന് അവകാശപ്പെടുന്ന ഗുണഫലങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്:
  • സ്ത്രീകളോട് കൂടുതൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ കഴിയുന്നു.
  • സ്ത്രീകളെ കാണുമ്പോൾ സ്വകാര്യ ഭാഗങ്ങളിലേക്ക് നോക്കുന്ന പ്രവണത നിയന്ത്രിക്കാൻ കഴിയുന്നു .
  • കൂടുതൽ ആത്മവിശ്വാസം തോന്നുന്നു.
  • സമയം കൂടുതൽ നന്നായി ഉപയോഗിക്കാൻ സാധിക്കുന്നു.
  • കൂടുതൽ ഊർജ്ജസ്വലരാകുന്നു.
  • വർദ്ധിച്ച പ്രചോദനവും ഇച്ഛാശക്തിയും..
  • സ്വയം സ്വീകാര്യത വർദ്ധിച്ചു.
  • എതിർലിംഗത്തിലുള്ളവരോട് മെച്ചപ്പെട്ട മനോഭാവവും വിലമതിപ്പും.
ഉപസംഹാരം
NoFap പ്രസ്ഥാനത്തിൻറെ ആധികാരികതയോ ശാസ്ത്രീയതയോ ധാർമികതയോ വിലയിരുത്തുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം; ഈ പ്രസ്ഥാനത്തെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ്. എന്നാൽ സ്വയംഭോഗത്തോടും പോൺ വീഡിയോകളോടുമുള്ള അമിതാസക്തി വ്യക്തികളിൽ പ്രതിലോമകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ അത്തരത്തിൽ അമിതാസക്തി ഉള്ളവർക്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്ന ഒരു ചലഞ്ചാണിത്.


Wednesday, April 15, 2020

ക്വാരൻ്റീനും ലോക്ക്-ഡൗണും: മാനസിക പ്രത്യാഘാതങ്ങൾ

ലോകം മുഴുവൻ കോവിഡ് 19 രോഗം പടർന്നു പിടിക്കുകയാണ്. 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച ഈ പകർച്ചവ്യാധി വളരെ കുറഞ്ഞ നാളുകൾ കൊണ്ടാണ് ഒന്നേകാൽ ലക്ഷത്തോളം പേരുടെ ജീവനെടുത്ത് ലോകം മുഴുവൻ പടർന്നത്. നോവൽ കൊറോണ എന്ന വൈറസ് പരത്തുന്ന ഈ മഹാമാരി ലോകത്തെ ഒട്ടൊന്നുമല്ല ഭീതിപ്പെടുത്തുന്നത്. സാമൂഹ്യ സമ്പർക്കം മൂലമാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്ന വസ്തുത, സാമൂഹ്യ അകലം പാലിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ലോക രാഷ്ട്രങ്ങൾ മിക്കതും തന്നെ ആളുകൾ പുറത്തിറങ്ങി സമ്പർക്കം വഴി രോഗം പടരാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ആളുകൾ വീട്ടിലിരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. വിപുലവും സങ്കീർണ്ണവുമായ സാമൂഹ്യ ബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ലോകജനത ഒറ്റ രാത്രികൊണ്ട് എന്നപോലെ പോലെയാണ് വീട്ടിലേക്ക് ചുരുങ്ങിയത്. അത് സാമൂഹ്യ സാമ്പത്തിക മേഖലകളിലൊക്കെ കണക്കാക്കാൻ ആവാത്തത്ര വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ വീട്ടിൽ ഇരുപ്പ് മനുഷ്യമനസ്സുകളെ എങ്ങനെ സ്വാധീനിക്കുന്നു അഥവാ ഈ ലോക് ഡൗണിൻ്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാവും എന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.
പദപരിചയം 
വിഷയത്തിലേക്ക് കടക്കും മുമ്പ് ചില പദങ്ങളെ ഈ ലേഖനത്തിൻ്റെ പശ്ചാത്തലത്തിൽ വിശദീകരിക്കേണ്ടതുണ്ട്. കോവിഡ് - 19 സാമൂഹ്യ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നാം കേൾക്കുന്ന മൂന്ന് പദങ്ങളാണ് ഐസൊലേഷൻ, ക്വാരൻ്റീൻ, ലോക്ക് ഡൗൺ എന്നിവ.

ഐസൊലേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗബാധിതരായ ആളുകളെ മറ്റുള്ളവരുമായി യാതൊരു സമ്പർക്കവും ഉണ്ടാകാതിരിക്കാൻ ഒറ്റയ്ക്ക് പാർപ്പിക്കുന്നതിനെയാണ്. ഇവരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരോ മറ്റ് ശുശ്രൂഷകൾ ചെയ്യുന്നവരോ വലിയ മുൻകരുതലുകളോടു കൂടിയാണ് അവരെ സമീപിക്കുക.

ക്വാരൻ്റീൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രോഗികളുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം ഉണ്ടായിട്ടുള്ള വ്യക്തികളെ, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് രോഗാണുക്കളുമായി സമ്പർക്കം വന്നിട്ടുണ്ടാകുമെന്ന് സംശയിക്കുന്ന വ്യക്തികളെ, അവർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയും, അവർ ബാധിതരാണെങ്കിൽ അവരിൽ നിന്നും ആർക്കും ഇനി പകരാതിരിക്കുന്നതിനും വേണ്ടി മാറ്റി നിർത്തുന്ന പ്രക്രിയയാണ്. അതിൽ നിന്നും അവരുടെ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണ്ണമായും നിയന്ത്രിക്കപ്പെടുന്നു. കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് ഇറ്റലിയിലാണ് 1127 ൽ ക്വരൻ്റീൻ എന്ന പദം   ആദ്യം ഉപയോഗിക്കപ്പെട്ടത്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലും മറ്റും പടർന്നുപിടിച്ച പ്ലേഗുമായി (ബ്ലാക് ഡെത്ത്) ബന്ധപ്പെട്ടും ഈ പദം ഉപയോഗിക്കപ്പെട്ടു.

ഇപ്പോൾ പടർന്നുപിടിച്ച കോവിഡ് -19 ഒരു പകർച്ചവ്യാധി ആയതിനാൽ രോഗത്തിൻ്റെ സമൂഹ വ്യാപനം നടക്കാതിരിക്കാൻ സാമൂഹ്യ സമ്പർക്കം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനവും പ്രായോഗികവുമായ മാർഗ്ഗം.
ഈ ലക്ഷ്യത്തെ മുൻനിർത്തി സാമൂഹ്യ സമ്പർക്കങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ വരുത്തി ആളുകളോട് വീട്ടിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യത്തെയാണ് ലോക്ക് - ഡൗൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാലയളവിൽ ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്ന ലോക സാമൂഹ്യക്രമം പൊടുന്നനെ  നിശ്ചലമാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ ലോക്ക് - ഡൗൺ പ്രഖ്യാപിച്ചപ്പോൾ എവിടെയായിരുന്നുവോ അവിടെത്തന്നെ നിൽക്കുവാൻ നിർബന്ധിതരാകുന്നു. പലരും വീടുകളിൽ നിന്ന് അകലെ ആവാം,  വീടുകളിൽ ഉള്ളവർക്കാവട്ടെ അവിടെ നിന്ന് പുറത്തിറങ്ങാനുള്ള നിയന്ത്രണങ്ങളും. ഇത്തരമൊരു സാഹചര്യത്തിൽ മനുഷ്യൻ കഴിയുന്ന മനുഷ്യൻ്റെ മാനസിക പരിസരങ്ങളെ പഠിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ക്വാരൻ്റീനും ലോക്ക് - ഡൗണും എങ്ങനെ മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നു എന്നൊരു ചിന്ത.
മാനസിക പ്രത്യാഘാതങ്ങൾ
ക്വാരൻ്റീൻ, ലോക്ക് - ഡൗൺ ഇതൊക്കെ അസുഖകരമായ അനുഭവങ്ങൾ ആണെന്നതിൽ ആർക്കും സംശയമില്ല. ഇതിൻ്റെ ഫലമായി പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കേണ്ടി വരിക, ഇതുവരെ പരിചയിച്ച ശീലങ്ങൾ മാറ്റേണ്ടി വരിക, സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുക, രോഗാവസ്ഥയെ കുറിച്ച് അനിശ്ചിതത്വം ഉണ്ടാവുക, സാമ്പത്തിക പരാധീനത അനുഭവപ്പെടുക എന്നിവ ജീവിതത്തിൽ അസുഖകരമായ, അശുഭകരമായ പ്രതിഫലനങ്ങൾ ഉണ്ടാകും. ദേഷ്യം വർദ്ധിക്കുക, കുടുംബവഴക്ക്, മദ്യപാനശീലം, ആത്മഹത്യാപ്രവണത, വിഷാദരോഗം, എന്നിവ ഇപ്പോൾ തന്നെ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. രോഗപ്രതിരോധത്തിൻ്റെ ഭാഗമായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതുമൂലം മനുഷ്യമനസ്സുകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഏറ്റവും കുറയ്ക്കാൻ ശ്രമം നടത്തുക എന്നത്.
ഈ സാഹചര്യങ്ങളെ നേരിടാൻ മനുഷ്യമനസ്സുകളെ ഒരുക്കുകയും മാർഗ്ഗനിർദ്ദേശങ്ങളും സഹായവും നൽകുകയും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന ഇതിനകംതന്നെ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(WHO നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം) അതോടൊപ്പം, സമ്മർദ്ദം അനുഭവിക്കുന്നവർക്ക് വേണ്ടി പൊതുവായ നിർദ്ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ ഈ രേഖ പങ്കുവെക്കുന്നു. ക്വാരൻ്റീൻ ലോക്ക്‌ - ഡൗൺ കാലത്തിൻ്റെ മാനസിക പ്രത്യാഘാതങ്ങളെ പറ്റി SK Brook എന്ന സാമൂഹ്യശാസ്ത്രജ്ഞൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് 2020 ഏപ്രിൽ 11 ന് പുറത്തിറങ്ങിയ The Lancet Journal പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഇവിടെ വായിക്കാം) ഈ പഠന റിപ്പോർട്ട് അനുസരിച്ച്, ഉത്കണ്ഠ, ക്ഷോഭം, ഉക്കമില്ലായ്മ, ഏകാഗ്രത നഷ്ടമാകൽ, വിരസത, അലസത, ജോലി ചെയ്യാനുള്ള താല്പര്യം നഷ്ടമാകൽ, ജോലിയുടെ പ്രകടന ക്ഷമത മോശമാകൽ എന്നിവ ക്വാരൻ്റീൻ ലോക്ക് ഡൗൺ ദിനങ്ങളുടെ ഫലമായി പ്രകടമാകാൻ സാധ്യതയുള്ള മാനസികപ്രശ്നങ്ങളിൽ ചിലതാണ്.

പ്രായമായവർ 
പൊതുവായി പറഞ്ഞാൽ ഈ കാലത്തിൻറെ ഏറ്റവും കുറവ് സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുള്ള സമൂഹം പ്രായമായവരാണ്. എന്നാൽ കോവിഡ് 19 രോഗം വരാൻ ഏറ്റവും സാധ്യതയുള്ള വിഭാഗവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ സാമൂഹിക സമ്പർക്കങ്ങളിൽ നിന്ന് രോഗം പകരാതിരിക്കാൻ ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രായമായവർ കൂടുതൽ സമയവും വീടുകളിൽ സമയം ചെലവഴിക്കുന്നവർ ആയതുകൊണ്ട്, വീട്ടിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ ഒരുപക്ഷേ അധികമൊന്നും അവരെ ആകുലപ്പെടുത്തുന്നില്ല; എന്ന് മാത്രമല്ല ഈ ലോക്ക് - ഡൗൺ കാലത്ത് കുടുംബാംഗങ്ങൾ ഒരുമിച്ച് നല്ലൊരു ഒഴിവുകാലം ആസ്വദിക്കാനും അവർക്കു കഴിയും. അതുകൊണ്ടുതന്നെ കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് തങ്ങളുടെ മുതിർന്ന കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ച് അവർക്ക് ആസ്വാദ്യകരമായ ഒരു സമയം ഒരുക്കി കൊടുക്കാൻ കഴിയണം.
എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരുടെ സ്ഥിതി വ്യത്യസ്തമാണ്. ഒരുപക്ഷേ സായാഹ്നങ്ങളിൽ പുറത്തിറങ്ങി സുഹൃത്തുക്കളെയോ, അയൽപക്കംകാരെയോ കണ്ട് സംസാരിച്ച്‌ സമയം ചെലവഴിച്ചിരുന്ന ആളുകൾക്ക് അത് നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് ഇക്കൂട്ടർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ശ്രദ്ധയോടെ നാം കൈകാര്യം ചെയ്യണം. അയൽക്കാരും ബന്ധുക്കളും ഇവരുടെ വിവരങ്ങൾ അന്വേഷിക്കാനും നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടുതന്നെ, ശ്രദ്ധയും സംരക്ഷണവും കൊടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെതന്നെ മാധ്യമങ്ങളിൽ വരുന്ന രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള ഉള്ള നെഗറ്റീവ് വാർത്തകളുടെ ആധിക്യം അവരിൽ ഭയം ജനിപ്പിക്കാൻ സാധ്യതയുണ്ട്. അത് അവരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയ്ക്ക് ഒക്കെ ചെയ്യാം നയിക്കുകയും ചെയ്യാം.

കുടുംബങ്ങൾ 
കുടുംബങ്ങൾക്ക് ഈ അടച്ചുപൂട്ടൽ കാലം കാലം വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കാൻ ഒരു നല്ല സമയം ലഭിക്കുന്നു എന്നത് ഈ കാലത്തിൻറെ നന്മയായി പറയാം. എന്നാൽ അടച്ചുപൂട്ടൽ കാലം കുടുംബങ്ങൾക്ക് ആകുലതകളുടെതു കൂടെയാണ്.
ജോലി നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ സാമ്പത്തികഭദ്രതയെപ്പറ്റി ഉണ്ടാവുന്ന ആകുലത കഠിനമാണ്. ഇത് ആളുകളെ നിരാശയിലേക്കും അമിത ഉത്കണ്ഠയിലേക്കും നയിക്കും. അതുപോലെ തന്നെ പതിവിൽനിന്ന് വ്യത്യസ്തമായി മാതാപിതാക്കളും മക്കളും വീട്ടിൽ മാത്രം ആയിരിക്കുന്നത് കുടുംബ വഴക്കുകളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ലോക്ക് - ഡൗൺ കാലത്തിൽ കുടുംബ വഴക്കുകൾ വർധിച്ചിട്ടുണ്ടെന്ന് സർക്കാർ ഏജൻസികൾ തരുന്ന കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. (click here to read news). ഇത് കുടുംബാംഗങ്ങളിൽ, പ്രത്യേകിച്ച് മക്കളിൽ മാനസിക സമ്മർദങ്ങൾക്ക് കാരണമാകാം. മദ്യപാനശീലം ഉണ്ടായിരുന്നവർക്ക് അത് കിട്ടാതാകുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും അതിനെ തുടർന്ന് കുടുംബാന്തരീക്ഷത്തിൽ ഉണ്ടാകാവുന്ന പ്രതിഫലനങ്ങളും എടുത്തുപറയേണ്ടതാണ്. കുടുംബങ്ങളിൽ നിന്ന് അകലെ ആയിരിക്കുന്ന അംഗങ്ങളെ പറ്റിയുള്ള ആകുലതകളും, അത് നൽകുന്ന മാനസിക സമ്മർദ്ദങ്ങളും തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്..

യുവജനങ്ങൾ 
ജീവിതത്തിൻറെ ഏറ്റവും ഊർജസ്വലമായ കാലഘട്ടമാണ് യുവത്വം. അതുകൊണ്ടുതന്നെ ദിവസങ്ങളോളം അടങ്ങിയൊതുങ്ങി വീട്ടിൽ മാത്രം ആയിരിക്കുക എന്നത് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരവും സമ്മർദ്ദജനകവും ആണ്. ഇക്കാലയളവിൽ പുറത്തിറങ്ങി കളിക്കാനോ സുഹൃത്തുക്കളെ കാണാനോ അവർക്ക് സാധിക്കുന്നില്ല. യുവജനങ്ങൾ പൊതുവേ കുടുംബാംഗങ്ങളേക്കാൾ കൂടുതൽ അടുത്ത ബന്ധം സൂക്ഷിക്കുന്നത് സുഹൃത്തുക്കളുമായാണ്. ഇക്കാലയളവിൽ യുവജനങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ കൂടുതൽ അസ്വസ്ഥരാകാനും ക്ഷോഭിക്കാനും സാധ്യതയുണ്ട്. അനുഭവിക്കുന്ന വിരസത അവരെ തെറ്റായ പ്രവണതകളിലേക്ക് നയിച്ചേക്കാം. ലോക്ക് - ഡൗൺ കാലത്തെ അശ്ലീല വീഡിയോകളുടെ കാഴ്ച ഇന്റർനെറ്റിൽ 95 ശതമാനം വർധിച്ചിരിക്കുന്നു എന്നാണ് India Today റിപ്പോർട്ട് ചെയ്യുന്നത് (News). അതുപോലെ മൊബൈൽ ഗെയിമുകളോട് ഉള്ള ആസക്തിയും യുവജനങ്ങൾക്കിടയിൽ ഇക്കാലയളവിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു (News). ഇങ്ങനെ സ്വന്തം മുറികളിൽ ഒതുങ്ങി കൂടേണ്ടി വരുന്ന യുവജനങ്ങളിൽ ഉത്കണ്ഠ, നിരാശ, ആത്മഹത്യാപ്രവണത എന്നിവ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരാകേണ്ടതുണ്ട്. അതിനേക്കാളുപരി യുവജനങ്ങൾ തന്നെ ഇക്കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മാനസികോല്ലാസത്തിനായി ക്രിയാത്മകമായ മാർഗങ്ങൾ കണ്ടെത്തുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കൂടുതൽ ശ്രമിക്കുകയും ചെയ്യണം.

കുട്ടികൾ 
ഇക്കൊല്ലം പരീക്ഷ പോലുമില്ലാതെ മധ്യവേനലവധി നേരത്തെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. പക്ഷേ പ്ലാൻ ചെയ്തത കാര്യങ്ങൾ ഒന്നും നടക്കാതെ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണ് അവർക്ക്. കുട്ടികളിലും ഈ വീട്ടിൽ ഇരിപ്പ് പല മാനസിക പിരിമുറുക്കങ്ങക്കും കാരണമാകും. വീട്ടിൽ തന്നെ ഇരിക്കുന്ന കുട്ടികൾ യുവജനങ്ങളെ പറ്റി പറഞ്ഞതുപോലെ പോലെ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കാനും അതിനോട് ആസക്തി വർധിക്കാനും സാധ്യതയുണ്ട്. കുട്ടികളെ അടക്കിയിരുത്താനായി മാതാപിതാക്കൾ പലപ്പോഴും മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കാറുണ്ട്. അവർ അതിൽ എന്ത് ചെയ്യുന്നു എന്നോ എന്ത് കാണുന്നു എന്നോ അവർ ശ്രദ്ധിക്കാറുമില്ല. പലപ്പോഴും. കുടുംബ വഴക്കുകൾ ഉള്ള വീടുകളിലെ കുട്ടികൾക്കും വീട്ടിൽ ഇരിപ്പ് സമയം മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാകാം.

ക്വാരൻ്റീൻ, ലോക്ക് - ഡൗൺ കാലത്തെ മാനസികാരോഗ്യത്തിന് പത്തു കാര്യങ്ങൾ 

1. രോഗത്തെക്കുറിച്ചും വൈറസിനെക്കുറിച്ചുമൊക്കെയുള്ള  അനാവശ്യവും അതിശയോക്തി നിറഞ്ഞതുമായ വാർത്തകളിൽ നിന്ന് മാറി നിൽക്കുക. അത്യാവശ്യം ഉള്ള വാർത്തകളും വിവരങ്ങളും മാത്രം കാണുക. അങ്ങനെ അനാവശ്യ ഭയം ഉള്ളിൽ ഉണ്ടാക്കാതിരിക്കുക.. 

2. മരണസംഖ്യ, രോഗികളുടെ എണ്ണം എന്നിവയുടെ കണക്കുകളോട് അധിക താത്പര്യം  പുലർത്താതിരിക്കുക. ഏറ്റവും പുതിയ സ്കോർ നോക്കിയിരിക്കാൻ ഇതൊരു ക്രിക്കറ്റ് മത്സരമല്ല. അത് ഒഴിവാക്കുക.

3. തെറ്റായതും അതിശയോക്തി നിറഞ്ഞതുമായ സന്ദേശങ്ങൾ കൈമാറുന്നത് ഒഴിവാക്കുക. എല്ലാവർക്കും ഒരുപോലെയുള്ള മാനസിക ശക്തിയില്ല ഉള്ളത്. സഹായിക്കുന്നതിനുപകരം, ഇങ്ങനെ ചെയ്യുമ്പോൾ  വിഷാദം, ഭയം എന്നിവ പോലുള്ള മാനസിക പ്രശ്നങ്ങൾ നിങ്ങൾ പരത്തുകയാവാം ചെയ്യുന്നത്.

4. വേണ്ടത്ര വ്യായാമം ചെയ്യുന്നത് അത്യാവശ്യമാണ്. ഇത് മികച്ച ഉറക്കം നൽകുകയും, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു. ഇപ്പോഴും ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ മൊബൈൽ നോക്കുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിനും മനസ്സിനും ഹാനികരമാണ്.

5. മനോഹരമായ സംഗീതം കേൾക്കുക. കുട്ടികളെ രസിപ്പിക്കുന്നതിനും മറ്റും കുടുംബാംഗങ്ങൾ ഒരുമിച്ച് കഥകളും ഭാവി പദ്ധതികളും പറയുക, ചെറിയ കളികളിൽ ഏർപ്പെടുക. നല്ല പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുക. ദൈവത്തിൽ വിശ്വസിക്കുന്നവരാണെങ്കിൽ പ്രാർത്ഥനക്കായും വിശുദ്ധ ഗ്രന്ഥങ്ങളുടെ വായനയ്ക്കും സമയം കണ്ടെത്തുക.

6. പൂന്തോട്ട-പച്ചക്കറിത്തോട്ട പരിപാലനത്തിൽ ഏർപ്പെടാനുള്ള മികച്ച അവസരമായി ഈ ദിവസങ്ങളെ ഉപയോഗിക്കുക. വിനോദത്തിനായി സമയം ചെലവഴിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്നതിലുപരി, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പ്രകൃതി എത്ര അത്ഭുതകരമാണെന്ന് കുട്ടികളെ (നിങ്ങളെത്തന്നെയും) പഠിപ്പിക്കുന്നതിനുള്ള വളരെ ആരോഗ്യകരമായ മാർഗ്ഗം കൂടിയാണിത്. അതുപോലെ സർഗാത്മകമായ മറ്റു ജോലികൾക്കും സമയം കണ്ടെത്തുക. 

7. വീട്ടിൽ കൃത്യമായ അച്ചടക്കം പാലിക്കുക. അധികമൊന്നും ചെയ്യാനില്ലെന്നു കരുതി അലസത വളർത്താതിരിക്കുക. ലളിതമായ ഒരു ടൈം ടേബിൾ വീട്ടിൽ ഉണ്ടാവുക. അതിനനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുക. നിങ്ങളുടെ പോസിറ്റീവ് മാനസികാവസ്ഥ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ സഹായിക്കും, അതേസമയം നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വൈറസുകൾക്കെതിരെ ശരീരം ദുർബലമാക്കുകയും ചെയ്യും. മൊബൈൽ ഉപയോഗത്തിനും മറ്റും സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

8. കഴിയുന്നത്ര ആരോഗ്യപരമായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, നമ്മുടെ മാനസിക ക്ഷേമത്തിനും പ്രധാനമാണ്. അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും വൈറസുകൾക്കെതിരെ ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അമിതവണ്ണം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം സഹായകമാണ്.

9. ശരീര കോശങ്ങളുടെ വളർച്ചക്കും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും നമ്മുടെ ശരീരത്തിന് ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ വലിയ തോതിൽ ബാധിക്കുമെന്നതിൽ സംശയമില്ല. ഇത് നമ്മുടെ മാനസിക ക്ഷേമത്തെയും, ഏകാഗ്രതയെയും വൈകാരികതയെയും   പ്രതികൂലമായി ബാധിക്കുന്നു. അതേസമയം ആവശ്യത്തിൽ അധികം ഉറങ്ങാതിരിക്കുക.  

10. ഏറ്റവും പ്രധാനമായി, ഇതും കടന്നുപോകുമെന്നും, ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക ....!

Thursday, April 9, 2020

കൊറോണക്കാലത്തെ ധാർമ്മികത

ആമുഖം 
കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിക്കുകയാണ്. നമ്മില്‍ ആരും ഇതുവരെ കണ്ടിട്ടും പരിചയപ്പെട്ടിട്ടില്ലാത്തതുമായ വിധത്തില്‍ ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിയും മുള്‍മുനയില്‍ നിര്‍ത്തിയും ഈ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. അപ്രതീക്ഷിതവും അതിവേഗം പടരുന്നതുമായ ഈ പകര്‍ച്ചവ്യാധി, ഇത്തരമൊന്നിനെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതിരുന്ന നമ്മുടെ സമൂഹത്തില്‍ ഉയര്‍ത്തുന്നത് കഠിനമായ  ഒരു വെല്ലുവിളിയാണ്. അപ്രതീക്ഷിതവും അനിതരസാധാരണവുമായ ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും ഉത്തരവാദിത്വബോധത്തോടെ പാലിക്കേണ്ട ചില ധാര്‍മ്മികമൂല്യങ്ങളും മാനദണ്ഡങ്ങളും മുന്നോട്ടുവയ്ക്കാന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.


I. കൊറോണക്കാലത്തെ ചില അടിസ്ഥാന മൂല്യങ്ങള്‍
കൊറോണക്കാലത്തെ ധാര്‍മ്മികതയെപ്പറ്റി നാം ചിന്തിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട അടിസ്ഥാനപരമായ ചില ധാര്‍മ്മിക മൂല്യങ്ങളുണ്ട്. 2016ല്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച Guidance for Managing Ethical Issues in Infectious Disease Outbreaks എന്ന മാര്‍ഗ്ഗരേഖ അത്തരം ചില ധാര്‍മ്മിക മൂല്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

1. നീതിബോധം
വിഭവങ്ങള്‍, അവസരങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയുടെ വിതരണത്തിലെ ന്യായത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സാഹചര്യങ്ങളെ മുന്‍വിധിയോ വിവേചനമോ ഇല്ലാതെ മനസ്സിലാക്കി, ചൂഷണം ഒഴിവാക്കി, കാര്യക്ഷമമായി ഇവയുടെ വിതരണം നടത്തുക എന്നതാണ് നീതിബോധം ആവശ്യപ്പെടുന്നത്; പ്രത്യേകിച്ച് അവശര്‍ക്കും ആലംബഹീനര്‍ക്കും. നീതിബോധത്തിന്‍റെ മറ്റൊരു തലം നടപടിക്രമങ്ങളിലെ നീതിയാണ്. സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതിലെ നീതി സുതാര്യവുമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നു.

2. പ്രയോജനക്ഷമത
പൊതുജനാരോഗ്യ പശ്ചാത്തലത്തില്‍, വ്യക്തികളുടെയും സമൂഹത്തിന്‍റെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സമൂഹത്തിന്‍റെ ബാധ്യതയെ, പ്രത്യേകിച്ച് ഭക്ഷണം, പാര്‍പ്പിടം, നല്ല ആരോഗ്യം, സുരക്ഷ എന്നിവ പോലുള്ള അടിസ്ഥാന മാനുഷിക ആവശ്യങ്ങള്‍ ഉറപ്പു വരുത്തുന്നതാവണം സ്വീകരിക്കുന്ന എല്ലാ നടപടികളും എന്ന് ഈ തത്വം അടിവരയിടുന്നു. തീരുമാനങ്ങളും പദ്ധതികളും സമൂഹത്തിലെ വ്യക്തികള്‍ക്ക് പ്രയോജനം ചെയ്യുന്നതും ഞെരുക്കങ്ങളും ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുന്നതാവണം.

3. പ്രവര്‍ത്തനക്ഷമത
നടപ്പില്‍ വരുത്തുന്ന തീരുമാനങ്ങളുടെയും നടപടികളുടെയും പ്രവര്‍ത്തനക്ഷമത പരമാവധിയാക്കാനുള്ള പരിശ്രമത്തില്‍ ആനുപാതികത (ആ കാര്യം ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള തുലനം), കാര്യക്ഷമത (ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുക) എന്നിവ പരിഗണിക്കേണ്ടതുണ്ട്.

4. വ്യക്തികളോടുള്ള ബഹുമാനം
വ്യക്തികളോടുള്ള ബഹുമാനം എന്നത് നമ്മുടെ പൊതുമാനവികത, മനുഷ്യാന്തസ്സ്, മനുഷ്യന്‍റെ മൗലികമായ അവകാശങ്ങള്‍ എന്നിവ അംഗീകരിക്കുകയും അതിന് അനുയോജ്യമായ വിധത്തില്‍ ഓരോരുത്തരുടെയും പ്രവൃത്തികളെ ക്രമീകരിക്കുകയും ചെയ്യുകയാണ്. നിര്‍ബന്ധമോ അനാവശ്യമായ പ്രേരണയോ ഇല്ലാത്ത, ശരിയായ അറിവോടെയുള്ള സമ്മതം ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കും. സ്വകാര്യത, രഹസ്യാത്മകത (വ്യക്തിപരമായ കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള അവകാശം), സാമൂഹിക, മത, സാംസ്കാരിക വിശ്വാസ പ്രമാണങ്ങള്‍, കുടുംബബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ എന്നീ അവകാശങ്ങള്‍ ഈ മൂല്യത്തിന്‍റെ  ഭാഗമാണ്.

5. സ്വാതന്ത്ര്യം (Liberty)
'ലിബര്‍ട്ടി' എന്ന പദം അവകാശങ്ങളുടെ മേല്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങളുടെ അഭാവത്തെ സൂചിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്‍റെ പ്രയോഗം  മറ്റുള്ളവരുടെ അവകാശങ്ങളാല്‍ പരിമിതപ്പെടുത്തപെട്ടിരിക്കുന്നു. ഇത് ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണ്. സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ സമ്മേളന സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സാമൂഹിക, മത, രാഷ്ട്രീയ സ്വാതന്ത്ര്യങ്ങളുടെ വിശാലമായ ശ്രേണി ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യം ഉത്തരവാദിത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യം ആയതുകൊണ്ട് തന്നെ, കോവിഡ് 19 അടിയന്തരാവസ്ഥ പോലെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ പൊതുജന ക്ഷേമത്തെ മുന്‍നിര്‍ത്തി  ഈ അവകാശങ്ങള്‍ക്കും സമയബന്ധിതമായ ചില പരിധികള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്.

6. അന്യോന്യത (Reciprocity)
മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ടുതന്നെ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മനുഷ്യസഹജമാണ്. ഇത് പരസ്പരമുള്ള  സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യ നീതി ഉറപ്പു വരുത്തുകയും ചെയ്യും. ഇപ്പോഴത്തേതുപോലെയുള്ള ഒരു പ്രതിസന്ധി ഘട്ടത്തില്‍ വിഭവങ്ങളുടെ വിതരണത്തില്‍ അന്യായമായ അസമത്വങ്ങളും ഉചിതമല്ലാത്ത നിയന്ത്രണങ്ങളുടെ ഭാരവും ആനുപാതികമാല്ലാത്ത വിധത്തില്‍ വ്യക്തികളുടെ മേല്‍ വരാതിരിക്കാന്‍ ഇത് സഹായിക്കും.

7. സഹവര്‍ത്തിത്വവും സഹാനുഭൂതിയും
സഹാനുഭൂതി അഥവാ സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യം സമൂഹജീവിയായ മനുഷ്യന് ഏറ്റവും അത്യാവശ്യമായ ഒരു മൂല്യമാണ്. ഒരു സമൂഹം, ഒരു രാഷ്ട്രം അല്ലെങ്കില്‍ ആഗോളസമൂഹം ഒരേ ലക്ഷ്യത്തെ മുന്‍നിര്‍ത്തി  ഒരേ മനസ്സോടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനെ സഹാനുഭൂതി എന്നുവിളിക്കാം.

II. പരിഗണിക്കപ്പെടേണ്ട ചില പ്രത്യേക വിഷയങ്ങള്‍ 

1. വിവരങ്ങളുടെ വിനിമയം
കോവിഡ് 19 പോലെ അപകടകരമായ ഒരു പകര്‍ച്ചവ്യാധിയുടെ വ്യാപനത്തില്‍ സമൂഹത്തിന്‍റെ അടിസ്ഥാന ആവശ്യകതകളിലൊന്ന് ആധികാരിക സ്രോതസ്സുകളില്‍ നിന്നു ലഭിക്കുന്ന സംശയാതീതവും വ്യക്തവും ശാസ്ത്രീയവുമായ വിവരങ്ങളും അവയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ വിനിമയവുമാണ്. നിയന്ത്രണ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളെ  പ്രേരിപ്പിക്കുന്നതിനും ആവശ്യപ്പെടുന്ന ത്യാഗങ്ങളുടെ മൂല്യത്തെപ്പറ്റി പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും അവബോധമുള്ളവരാക്കുന്നതിനും നിയന്ത്രണ നടപടികളോടൊപ്പം തന്നെ വിവരങ്ങള്‍ നിരന്തരം കൃത്യമായി ജനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. പൊതുനന്മ മാത്രം കണക്കിലെടുത്ത് മാധ്യമങ്ങളുടെ സമ്പൂര്‍ണ്ണമായ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.  സെന്‍സേഷണലിസവും സ്കൂപ്പുകള്‍ക്കു വേണ്ടിയുള്ള തിടുക്കവും മാറ്റിവെച്ച്, ജനങ്ങളെ അപകടസാധ്യതകളെക്കുറിച്ച് ബോധ്യമുള്ളവരും, എന്നാല്‍ ശാന്തവും ആത്മവിശ്വാസം നിലനില്‍ക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ അവസരത്തില്‍ മാധ്യമങ്ങളുടെ ധര്‍മ്മം.
ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളും  രൂപപ്പെടുത്തുന്നത്തില്‍ സമൂഹമാധ്യമങ്ങള്‍ (social media) വഹിക്കുന്ന പങ്ക് അതിശക്തമാണ്. സമൂഹമാധ്യമങ്ങളുടെ ഈ സ്വാധീനം ഉത്കൃഷ്ടമായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ സമൂഹത്തിന് എത്രമാത്രം കഴിയുന്നു എന്നത് വളരെ പ്രധാനമാണ്. സമൂഹത്തില്‍ പൊതുവായും, കൊറോണാ വ്യാപനം  പോലെയുള്ള  അവസരങ്ങളില്‍ പ്രത്യേകിച്ചും, ഉത്കൃഷ്ടവും മനുഷ്യാന്തസ്സിനു യോജിച്ചതും വെറുപ്പും വിവേചനവുമില്ലാത്തതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. രോഗവ്യാപനത്തെ ചെറുക്കുന്നതിന് ആഗോള ആരോഗ്യ സംഘടനകളും സര്‍ക്കാരുകളും നിര്‍ദ്ദേശിക്കുന്ന സുരക്ഷാ നടപടികളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, നിയന്ത്രണങ്ങളോടുള്ള പൊതുജനങ്ങളുടെ ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ട പ്രചോദനം നല്കുന്നതിനും സമൂഹമാധ്യമങ്ങള്‍ക്ക് സവിശേഷമായ പങ്കു വഹിക്കാന്‍ കഴിയും. അതുപോലെ തന്നെ ലോക്ക് ഡൗണ്‍ ദിനങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം, ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നല്കുന്ന സമ്മര്‍ദ്ദങ്ങള്‍ എങ്ങനെ അതിജീവിക്കാം, കുടുംബ ബന്ധങ്ങളെ എങ്ങനെ കൂടുതല്‍ ഊഷ്മളമാക്കാം, തുടങ്ങി സമൂഹമാധ്യമങ്ങള്‍ക്ക് ചെയ്യാന്‍  കഴിയുന്ന ധാരാളം സേവന മേഖലകളുണ്ട്. എന്നാല്‍ പലപ്പോഴും, നിര്‍ഭാഗ്യവശാല്‍ സമൂഹ മാധ്യമങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത് വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കാനും വിദ്വേഷവും അകല്‍ച്ചയും പ്രോത്സാഹിപ്പിക്കാനുമാണ്.

2. രഹസ്യാത്മകത
ദുരിതബാധിതരുടെ വിശദാംശങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. അവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട ലോലമായ വിവരങ്ങളുടെ (സെന്‍സിറ്റീവ് ഡാറ്റ) സ്വകാര്യ സ്വഭാവത്തിന്‍റെ ഗുരുതരമായ ലംഘനമായിത്തീരാം. കോവിഡ് 19 പോലുള്ള സാമൂഹിക അടിയന്തര സാഹചര്യങ്ങളില്‍, മൗലികാവകാശങ്ങളുടെ കാര്യത്തില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ എളുപ്പമാണ്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനക്ഷേമത്തെയും ആരോഗ്യ പരിപാലനത്തെയും മുന്‍നിര്‍ത്തി ശേഖരിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ വിവരങ്ങള്‍ അനര്‍ഹരുടെ കൈകളില്‍ എത്തിപ്പെടുന്നില്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍, പ്രത്യേകിച്ച് ബാധിതരുടെ, ഇതുവഴി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സ്പ്രിങ്ക്ളര്‍ വിവാദം ഇത്തരത്തില്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവവും കൈമാറ്റവും സംബന്ധിച്ചാണല്ലോ.

3. മെഡിക്കല്‍ ഉപകരങ്ങളുടെ പരിമിതമായ ലഭ്യത
കോവിഡ് 19 പോലെയുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത കുറയുന്നതും, അവയുടെ എണ്ണം ആവശ്യത്തിന് ആനുപാതികമായി ഉണ്ടാകാതിരിക്കുന്നതും സ്വാഭാവികമാണ്. ജീവന്‍രക്ഷാ മരുന്നുകളും തീവ്രപരിചരണ ഉപകരണങ്ങളും രോഗികളുടെ എണ്ണത്തെക്കാള്‍ കുറവ് ആകുമ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് രോഗികളുടെ പ്രവേശനത്തിന് സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും പുനര്‍നിര്‍വ്വചിക്കേണ്ടി വരാറുണ്ട്. ഏറ്റവും കുറവ് വിഭവങ്ങള്‍ (ഉപകരണങ്ങള്‍) കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് എങ്ങനെ സേവനം നല്‍കാമെന്ന മാനദണ്ഡം മുന്‍നിര്‍ത്തിയാവണം രോഗികളുടെ പ്രവേശനം നിശ്ചയിക്കേണ്ടത്. നേരിടാന്‍ കഴിയാത്തത്ര ഗുരുതരമായ ഒരു സാഹചര്യത്തില്‍, നേടാന്‍ കഴിയുന്ന പരമാവധി നډ ഏതാണോ അതിനെ മുന്‍നിര്‍ത്തിയാവണം വിതരണം നടത്തേണ്ടത്. വൈറസ് വ്യാപനം നിയന്ത്രണാതീതമായപ്പോള്‍ ഇറ്റലിയില്‍ വെന്‍റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടതും തുടര്‍ന്നുണ്ടായ മാധ്യമ വാര്‍ത്തകളും വിവാദങ്ങളും നാം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഈ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് പ്രകൃതിദുരന്തങ്ങള്‍ക്കായും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ക്കായും സൂക്ഷിച്ചു വെച്ചിട്ടുള്ള കരുതല്‍ ശേഖരവും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിതരണ നീതിയും (distributive justice) സാമൂഹ്യനീതിയും (social justice) ഈ മാനദണ്ഡങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

4. പൂഴ്ത്തിവെപ്പും വിലകയറ്റവും
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനും ആവശ്യം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വില നേടുന്നതിനുള്ള ശ്രമത്തിന്‍റെ  ഭാഗമായി ഒരാളുടെ ഉടനടിയുള്ള ഉപയോഗത്തിന് ആവശ്യം ഉള്ളതിനേക്കാള്‍ വിഭവങ്ങള്‍ ശേഖരിക്കുകയും രഹസ്യമായി കൈവശം വയ്ക്കുകയും ചെയ്യുന്നതിനെയാണ് പൂഴ്ത്തിവയ്ക്കല്‍ എന്നു പറയുന്നത്. അതുപോലെതന്നെ അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് തീര്‍ന്നു പോകുമെന്ന് കരുതുന്ന അവശ്യ സാധനങ്ങളുടെ കുറവുണ്ടാകുമോ എന്ന സ്വാഭാവിക ഭയത്തോടെയുള്ള സാധനങ്ങളുടെ വാങ്ങിക്കൂട്ടലും ഉണ്ടാകാം. നിലവിലെ, അല്ലെങ്കില്‍ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ വിപണികള്‍ അടച്ചിടുമെന്ന ഭയവും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് നയിക്കാം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ നിര്‍ദ്ദേശങ്ങളും കര്‍ശനമായ നടപടികളും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരവാദിത്വത്തോടും വിവേകത്തോടും കൂടെ പെരുമാറാന്‍ പൗരന്മാര്‍ക്ക് കഴിയണം. കൃത്രിമമായ വിലക്കയറ്റം അനീതിയും ചൂഷണവുമാണ്, പ്രത്യേകിച്ച് കൊറോണക്കാലം പോലെയുള്ള അടിയന്തരഘട്ടങ്ങളില്‍.

5. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടിയന്തര തൊഴിലാളികള്‍ക്കും സുരക്ഷയും പരിരക്ഷണവും
ആരോഗ്യമേഖലയിലും അടിയന്തരണ്‍അവശ്യ സേവനമേഖലകളിലും സേവനം ചെയ്യുന്നവരുടെ ശുശ്രൂഷ കോവിഡ് 19 കാലം പോലെയുള്ള സാഹചര്യങ്ങളില്‍ അത്യാവശ്യമാണ്. തൊഴിലുടമകളും തൊഴിലാളികളും സാങ്കേതിക വിദഗ്ധരും സര്‍ക്കാരും കൂടിയാലോചിച്ച് ഇത്തരം ഘട്ടങ്ങളില്‍ എങ്ങനെ സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാമെന്നു തീരുമാനിച്ചു നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്നതും അടിയന്തരവുമായ സാഹചര്യങ്ങള്‍ തരണം ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും ഉത്തരവാദിത്വങ്ങളും 1981 ല്‍ International Labour Organization (ILO) സംഘടിപ്പിച്ച Occupational Safety and Health Convention ന്‍റെ  മാര്‍ഗ്ഗരേഖ, ആര്‍ട്ടിക്കിള്‍ 155,  വ്യക്തമാക്കുന്നുണ്ട്. തൊഴില്‍പരമായ അപകടസാധ്യതകള്‍ ഏറ്റവും കുറയ്ക്കുന്നതിനു വേണ്ട പ്രായോഗികമായ എല്ലാ പ്രതിരോധവും സംരക്ഷണ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പാക്കുന്നതിന് തൊഴിലുടമകള്‍ക്കും  സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. മതിയായ വിവരങ്ങള്‍, സമഗ്രമായ ശിക്ഷണം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കൃത്യമായ പരിശീലനം എന്നിവ നല്‍കുന്നതിന് തൊഴിലുടമകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഒപ്പംതന്നെ തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണവസ്ത്രങ്ങളും ഉപകരണങ്ങളും അവയുടെ ഉപയോഗത്തെപ്പറ്റിയുള്ള സമഗ്രമായ പരിശീലനവും നല്‍കേണ്ടതുണ്ട്. അതുപോലെ, ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ നേരിടാന്‍ അവരെ കരുത്തുറ്റവരാക്കും വിധത്തില്‍ മനഃശാസ്ത്രപരമായ പിന്തുണയും ഉറപ്പുവരുത്തണം. തൊഴിലാളികള്‍ നല്‍കുന്ന പ്രത്യേക സേവനങ്ങള്‍ക്ക്  അവര്‍ക്കും അവരുടെ കുടുംബത്തിനും അപകടസാധ്യതാ അധിക വേതനവും (risk premium) ഇന്‍ഷുറന്‍സും, അപകടമോ അണുബാധയോ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരവും മറ്റാനുകൂല്യങ്ങളും നല്‍കേണ്ടത് തൊഴില്‍ദാതാവിന്‍റെ കടമയാണ്.  അതോടൊപ്പം തന്നെ അവര്‍ നല്‍കുന്ന സേവനത്തിന്‍റെ ഫലപ്രാപ്തി ശരിയായ വിധത്തില്‍ വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികള്‍ക്ക് തൊഴില്‍ മേഖലയില്‍ അവരോട് പാലിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിക്കുന്നതിന് ഗൗരവതരമായ ഉത്തരവാദിത്വം ഉണ്ട്. അതിനുവേണ്ടി തൊഴില്‍ദാതാവോ സര്‍ക്കാരോ നടത്തുന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കുക എന്നതും അവരുടെ ഉത്തരവാദിത്വമാണ്.

6. വിശ്വാസി സമൂഹത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍
കോവിഡ് 19 പോലെയൊരു പകര്‍ച്ചവ്യാധിയുടെ കാലത്ത് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് മറ്റുള്ളവരെക്കാളധികം അവര്‍ വിധേയരാക്കപ്പെടുന്നുണ്ട്. അതുവരെ അവര്‍ ശീലിച്ചുപോന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ പാലിക്കാന്‍ സാമൂഹ്യ നിയന്ത്രണങ്ങള്‍ അവരെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികള്‍ ഇക്കാര്യങ്ങളെപ്പറ്റി ബോധ്യവും ഉത്തരവാദിത്വവും സഹകരണമനോഭാവവും ഉള്ള പൗരന്മാര്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍-മത അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ ഏറ്റെടുക്കണം. സമ്മേളനങ്ങളും പൊതുവായുള്ള ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും ഒഴിവാക്കേണ്ടതാണെങ്കില്‍ നിര്‍ബന്ധമായും അവ ഒഴിവാക്കാന്‍ തയ്യാറാകണം. ഇക്കാര്യങ്ങളില്‍ പുരോഹിതര്‍ക്ക്  ഗൗരവതരമായ ഉത്തരവാദിത്വമുണ്ട്. വിശ്വസികള്‍ക്കിടയിലെ പെരുമാറ്റങ്ങളില്‍ പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍, മതാധികാരികള്‍ അവരുടെ വിശ്വാസി സമൂഹങ്ങള്‍ക്ക് കര്‍ശനവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.  അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാനിക്കാന്‍ വിശ്വാസികള്‍ക്ക് ഗുരുതരമായ ധാര്‍മിക ബാധ്യതയുണ്ട്.

ഉപസംഹാരം
മനുഷ്യന്‍റെ സാമൂഹ്യജീവിതം ശരിതെറ്റുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇവ നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്നത് അടിസ്ഥാനപരമായ ചില ധാര്‍മ്മിക മൂല്യങ്ങളാണ്. ഇവയുടെ പാലനം സമൂഹജീവിതം കൂടുതല്‍ എളുപ്പവും കാര്യക്ഷമവുമാക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ളവരാണ് നാം. ഈ കൊറോണക്കാലം നമുക്ക് നല്‍കുന്ന ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം, അതിജീവിക്കാം.

(ഏപ്രിൽ 22 , 2020 ബുധനാഴ്ച ദീപിക പത്രത്തിൽ ഭാഗികമായി പ്രസിദ്ധീകരിക്കപ്പെട്ടത്)

Monday, April 6, 2020

ETHICS IN THE TIME OF CORONAVIRUS

The Coronavirus (COVID-19) pandemic is running rampant across the globe. It started in December 2019 in China and has grown into a worldwide problem, unlike anything any of us have ever seen before. 
The Covid-19 emergency is severely challenging the whole world, unprepared for an unexpected and rapidly spreading epidemic. Our habits are changing, by virtue of an appeal to responsibility that is limiting many of our daily activities and relationships. This unexpected situation demands from Ethicists to offer answers to certain relevant questions or at least to start opening discussions in the face of this emergency situation. Here we try to discuss ‘how to behave in the time of the Coronavirus emergency?’ and to offer some moral norms to be observed with a sense of responsibility.
Relevant Ethical Principles
Ethics involves judgements about the way we ought to live our lives, including our actions, intentions, and our habitual behaviour. The process of ethical analysis involves identifying relevant principles, applying them to a particular situation, and making judgements. Here we propose a variety of ethical principles, which are relevant at the time of the alarming spread of the pandemic Covid-19. These themes are taken from Guidance for Managing Ethical Issues in Infectious Disease Outbreaks, published by the World Health Organization. 
Justice, or fairness, encompasses two different concepts. The first is equity, which refers to fairness in the distribution of resources, opportunities and outcomes. Key elements of equity include treating like cases alike, avoiding discrimination and exploitation, and being sensitive to persons who are especially vulnerable to harm or injustice. The second aspect of justice is procedural justice, which refers to a fair process for making important decisions. Elements of procedural justice include due process (providing notice to interested persons and an opportunity to be heard), transparency (providing clear and accurate information about the basis for decisions and the process by which they are made), inclusiveness/community engagement (ensuring all relevant stakeholders are able to participate in decisions), accountability (allocating and enforcing responsibility for decisions), and oversight (ensuring appropriate mechanisms for monitoring and review). 
Beneficence refers to acts that are done for the benefit of others, such as efforts to relieve individuals’ pain and suffering. In the public health context, the principle of beneficence underlies society’s obligation to meet the basic needs of individuals and communities, particularly humanitarian needs such as nourishment, shelter, good health, and security. 
Utility: The principle of utility states that actions are right insofar as they promote the well-being of individuals or communities. Efforts to maximize utility require consideration of proportionality (balancing the potential benefits of an activity against any risks of harm) and efficiency (achieving the greatest benefits at the lowest possible cost). 
Respect for persons refers to treating individuals in ways that are fitting to and informed by recognition of our common humanity, dignity and inherent rights. A central aspect of respect for persons is respect for autonomy, which requires letting individuals make their own choices based on their values and preferences. Informed consent, a process in which a competent individual authorizes a course of action based on sufficient relevant information, without coercion or undue inducement, is one way to operationalize this concept. Where individuals lack decision making capacity, it may be necessary for others to be charged with protecting their interests. Respect for persons also includes paying attention to values such as privacy and confidentiality, as well as social, religious and cultural beliefs and important relationships, including family bonds. Finally, respect for persons requires transparency and truth telling in the context of carrying out public health and research activities.
Liberty: Broadly speaking, liberty is the ability to do as one pleases. In contemporary terms, liberty is the state of being free within society from oppressive restrictions imposed by authority on one's way of life, behaviour, or religious, cultural or political views. It involves free will as contrasted with determinism. Liberty is to be differentiated from freedom, as ‘freedom' primarily, if not exclusively, means the ability to do as one wills and what one has the power to do; and ‘liberty’ means the absence of arbitrary restraints, taking into account the rights of all involved.
In this sense, the exercise of liberty is subject to capability and limited by the rights of others. Thus liberty entails the responsible use of freedom under the rule of law without depriving anyone else of their freedom. Thus liberty includes a broad range of social, religious and political freedoms, such as freedom of movement, freedom of peaceful assembly, and freedom of speech. Many aspects of liberty are protected as fundamental human rights. 
Reciprocity consists of making a ‘fitting and proportional return’ for contributions that people have made. Policies that encourage reciprocity can be an important means of promoting the principle of justice, as they can correct unfair disparities in the distribution of the benefits and burdens of epidemic response efforts.
Solidarity is a social relation in which a group, community, nation or, potentially, global community stands together. The principle of solidarity justifies collective action in the face of common threats. It also supports efforts to overcome inequalities that undermine the welfare of minorities and groups that suffer from discrimination.

Specific Issues
Having seen some general ethical principles, we will now try to address some specific issues related to the present day pandemic Covid-19.

Transmission of Information 
One of the fundamental requirements at the spread of a new epidemic is that of clear, unambiguous and scientifically founded information, offered by authoritative sources. This helps to avoid hasty panic reactions, instilling awareness, reasonableness and moderation in public opinion, which is generally in emotional and irrational terms in such situations. 
The information must constantly accompany the preventive or restrictive measures taken by public authorities to motivate compliance with the provisions and motivate citizens on the effectiveness of the sacrifices requested. A collaboration of the media is required in view of the common good, putting sensationalism and the search for the scoop aside, to contribute to a climate in which people are aware of the risks, but they stay serene and confident. This does not mean cancelling the right to information, but modulating its exercise in the forms that prudence imposes in situations of danger and emergency. 
The role of those who govern public affairs is fundamental and requires maximum transparency towards citizens, together with collaboration and convergence between the various bodies and levels of administration. 
Mass media have long been recognized as powerful force shaping how we experience the world and ourselves. This recognition is accompanied by a growing volume of research, that closely follows the footsteps of technological transformations (e.g. radio, movies, television, the internet, mobiles, smartphones) and the zeitgeist (e.g. cold war, 9/11, climate change, flood in Kerala) in an attempt to map the major impacts of mass media on how we perceive ourselves, both as individuals and citizens. Are media still able to convey a sense of unity reaching the large audience, or are they making meaningless noise and self-promotion? Do social media provide solace and support or grounds for misinformation, dehumanization, and discrimination? Can we harness the flexibility and ubiquity of media technologies to increase the public’s adherence to the safety measures suggested by global health organizations to combat the spread of COVID-19? How can different media industries and channels for mass communication promote adaptive responses to foster positive health attitudes and adherence to preventive measures? How media impact the dynamics in the private domain in this self-imposed lockdown, like strengthening family bonds, using creatively the free time people get during these days etc.?
Within this ample framework of complexity, the media may address their impact and their role during the COVID-19 pandemic, keeping in mind the following topics: Effective health communication for the adoption of sustainable preventive measures and curtailing misinformation; Public health communication to increase psychological resources and resilience in distinct age groups and socioeconomic conditions; Effective strategies for helping individuals in dealing with social and physical distancing; Reduction of stigma, prejudice, discrimination, and inequalities. 
Social media is one of the best ways to share news nowadays for most of the people, especially if we are trying to alert people of something serious in a very, very quick manner. They have made people aware of the situation constantly, educated them about the symptoms and encouraged them to make every possible step to avoid the spread of this pandemic. But, unfortunately and in many instances, social media is used by people irresponsibly, spreading misinformation, fake news and hatred. We should do a little research to see if what we are reading is actually factual before forwarding it to anybody else. Otherwise, you may be inclined to share the misinformation and fuel the fear of something that isn’t necessarily true. We should also refrain from posting anything that makes fun of, ridicules, or minimizes the seriousness of the situation. If we are planning to post or forward anything, make sure that it is informative and it corresponds to the facts. Cross check any information you get in the social media with the official information platforms. 

Confidentiality 
It is also important to keep confidentiality of the details of the affected people. Revealing their details to the public may constitute a serious violation of the privacy of the subjects concerned in terms of sensitive data such as those concerning health. In times of emergency, requests to identify the infected are likely to arise in the illusion that this allows to fight the pandemic, while often it only contributes to reinforcing false safety and marginalization of patients exposed to the public as ‘plagued’ and (possible ) spreaders. 
It is quite instinctive that in situations of social alarm like Covid-19, the compromise of fundamental rights is easier and it is more difficult for different voices to arise in defence of their protection. Instead, it must be reiterated that fundamental rights may never be revoked in the name of any cause; their exercise may be regulated and - in extreme cases - suspended only if it is evident that this actually contributes to protecting the common good. It may be implemented only for limited period of time, in order to avoid that urgency and fear, avoiding the sliding towards forms of injustice and abuse. 

Criteria for Accessing Limited Medical Resources 
It is quite natural that in situations of the spread of epidemics and social alarm like Covid-19, there may arise the possibility of limited access to medical resources. There is the possibility of a change in the forms of triage to define patients’ access to the intensive care unit (ICU) if the places are extremely scarce compared to patients who need such support. 
It should be remembered that this contingency, foreseen for exceptional situations of catastrophe, war or epidemics, demands the need to save the greatest number of people in the face of limited resources that cannot be offered to everyone, as in the ordinary situations. This must be considered only when a limit level is truly reached and the use of a ‘rationing of resources’ really corresponds to the only possible good that can be achieved in a serious situation that cannot be faced otherwise. 
Before taking this step, all the alternatives available, including those reserved for natural disasters, must be exhausted, according to the logic of solidarity and sharing of resources. It is demanded by distributive and social justice. In this case, timely and non-alarmist information must be provided to the public, ensuring the criteria and criteria adopted to select patients justly and impartially. These criteria must be predominantly medical and objective as far as possible in order not to leave room for discrimination and injustice. However, anticipating the information before the described circumstances occur appears to be a reckless and inappropriate alarmist communication, at least at the present moment. 

Hoarding and Price Gouging 
Hoarding is the practice of obtaining and holding resources in quantities greater than needed for one’s immediate use. It may include the practice of obtaining and holding resources to create artificial scarcity, thus reducing the supply, to increase the price, so that they can be sold to customers for profit. In an emergency situation like Covid-19 this behaviour can be considered as an instinctive response to fear of a shortage of necessary good. It leads people to collect foodstuffs, water, and other essentials which they believe, rightly or wrongly, may soon be in short supply. Hoarding occurs also because people think that the market will operate efficiently in current or expected conditions. Price gouging occurs when a seller increases the prices of goods, services or commodities to a level much higher than is considered reasonable or fair. This also is a common behaviour at the time of civil emergency. Price gouging may be considered exploitative and unethical. When these happen, it is the duty of the government primarily to interfere and bring things into control. It also requires all citizens to be responsible in their buying and selling. 

Safety and Protection to Healthcare and Emergency Workers 
Protecting the health and safety of health-care workers and other emergency responders is crucial to maintaining an adequate and functional workforce and ensuring the continuity of the emergency response and essential health services. In an emergency situation like Covid-19, the, the government and the employers need to be prepared to adapt their usual practice in consultation with workers and technical experts in order to achieve a reasonable balance of safety versus obligation to work. 
In dealing with the risks during management of outbreaks and emergencies, the following general rights, duties and responsibilities of employers are specified in the International Labour Organization (ILO) Occupational Safety and Health Convention of 1981, article 155.
Employers have overall responsibility to ensure that all practicable preventive and protective measures are taken to minimize occupational risks. Employers are responsible for providing adequate information, comprehensive instruction, guidelines and necessary training. Employers are required to provide workers with adequate protective clothing and protective equipment and appropriate training on their use, to prevent, so far as is reasonably practicable, the risk of adverse effects on health. They also have to provide appropriate psychological support, as well as implement measures to promote healthy practices and provide adequate compensation for the services provided by these workers, in the form of risk premiums and insurance for them and their families and disability benefits for those who contract the infection. Systematic monitoring and evaluation of the effectiveness of the service they provide also is important.
Workers are required to report immediately to their supervisor any situation that they have reasonable justification to believe presents an imminent and serious danger to their lives or health.
Until the employer has taken remedial action, if necessary, the employer cannot require workers to return to a work situation where there is a continuing imminent and serious danger to life or health; Workers have the right to remove themselves from a work situation that they have reasonable justification to believe presents an imminent and serious danger to their lives or health. When a worker exercises this right, he or she shall be protected from any undue consequences; Workers are responsible for following established protocols and procedures, avoiding the exposure of others to health and safety risks, and participating in training provided by the government and the employer. Infections and post-traumatic stress disorder, if acquired through occupational exposure, are considered occupational diseases, and that affected workers have the right to compensation, rehabilitation and curative services. 

The Christian Community 
The believers are supposed to be well aware about the situation and to behave as collaborative citizens, assuming their responsibilities in accordance with the directions of the authorities, both civil and ecclesiastical. If the preventive measures directed by the authorities require avoiding meetings with people, the suspension of people’s participation in the liturgical and other celebrations, which is legitimate and appropriate, comply with them wholeheartedly. The local ordinaries are called to pronounce directions clearly on the matter, to avoid discrepancies of behaviour among the faithful, including priests! And believers have a serious moral obligation to behave fairly and respect the directions given by the authorities, avoiding subterfuge. 
Certainly, the renunciation of participation in the Eucharistic celebration (especially on Sundays, in this Lenten season) is a sacrifice for Christians. But the good of public health may require the restriction of forms of public worship in exceptional situations. In such cases, the media can offer alternative forms of participation in the liturgical celebrations, contact with the community and support for prayer. 
The ‘forced Eucharistic fasting’ - like other forms of renunciation imposed by the emergency - may also help us recover the value and appreciation for what we often take for granted: Eucharist, community, relationships, interactions..., which in this time of ‘special lent’ constitute effective forms of fasting and sharing. 

Friday, January 31, 2020

Index


Here you have a list of all the posts of this Blog. You may click on the title to read the articles

ഇതു വരെയുള്ള ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളുടെയും പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു. നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.

*******************************************************************************

ETHICS IN THE TIME OF CORONAVIRUS

മംഗളവാര്‍ത്തയായി 'ക്രിസ്തുസ് വിവിത് '

ദൈവകാരുണ്യത്തിൻ്റെ തിരുനാൾ

ഞാനെന്തിനു കുമ്പസാരിക്കണം?

വിശുദ്ധി - നമ്മുടെ ഉത്തരവാദിത്വം

Why Humanae Vitae is Still Relevant? A Reappraisal of the Prophetic Encyclical on its 50th Anniversary

നാഥാ നീ കൂടെയുണ്ടെങ്കിൽ

Pertinence of Culture in the Moral Choices of a Person: in Pursuit of an Ethical Culture

Misericordia et Misera: a Summary

Mane Nobiscum Domine

Christian Meaning of Suffering

Go, therefore, Make Disciples of all Nations!

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍

എന്റെ ചില ഇഷ്ടങ്ങള്‍

കൊടുമുടിയോളം ഭൂതകാല കുളിര്‍

Reconciliation: The Sacrament of God’s Mercy

Let us be Messengers of Divine Mercy

കരുണയുടെ വിശുദ്ധ വർഷത്തിൽ ഇതാ നോമ്പ് കാലം

True Meaning and Significance of the Jubilee of Mercy

വരൂ... നമുക്ക്‌ അനുരഞ്ജനപ്പെടാം, പ്രകൃതിയോട്!

Lent: a Season of Renewal and New Life in Christ

സ്വാതന്ത്ര്യ ദിനത്തില്‍ ചില സ്വതന്ത്ര ചിന്തകള്‍

രാഖി: സംരക്ഷണത്തിന്റെ പൊന്‍നൂല്‍

Capital Punishment - from a ‘Human Life’ Perspective: A Catholic Understanding

Wise Men Always Seek Him

Birthday of Modern India

Priesthood: a Vocation and a Profession

Challenge of Value Education and Task of Professional Ethics in India

വീണ്ടുമൊരു ജന്മദിനം

സ്നേഹിക്കാൻ ഒരു ഹൃദയം: തിരുഹൃദയം

പ്രകൃതിയെ മറക്കുന്ന മനുഷ്യന്‍ 

June: Month of the Sacred Heart

A Conversation between Twins in their Mother's Womb (പ്രസവാനന്തര ജീവിതമോ?)

ഏകാന്ത പഥികന്‍

ഞാനും അയാളെ അനാഥനാക്കി

ദോഷൈകദൃക്ക്

നെഞ്ചിലെ നെരിപ്പോട്

അനിയത്തീ.. വേഗം തിരിച്ചുവരിക

Diaries of Malala Yousafzai

Tempi Liturgici della Chiesa Siro-Malabarese

ശ്രദ്ധാഞ്ജലി - Fr. Jos Manimalatharappil

Testimony of True Love

ഉടഞ്ഞുപോയ പളുങ്കുപാത്രം

പറന്നു പോയ ചേച്ചിപ്പക്ഷി

Secularization

ബെഫാന

Ethical Issues in Organ Donation

The Great Gift: Organ Donation

ക്രിസ്മസ് നാളിലെ നക്ഷത്രങ്ങളുടെ പുഞ്ചിരി

അടുത്ത ക്രിസ്മസിന് അവന്‍ വരും!

മേരാ ജീവന്‍ കൊറാ കാഗസ്...

ഒരു വീഡിയോ ക്യാമറ പറഞ്ഞ കഥ

In Loving Memory of Fr. Joseph Arackaparambil

The Life of a True Man Part II

The Life of a True Man Part I

പിറന്നാള്‍ ആശംസകള്‍

സൗഹൃദം ഒരു മഴവില്ലു പോലെ

എയ്മി ഒരു പാഠമായെങ്കില്‍

ജോര്‍ജച്ചനിവിടെവിടെയോ ഉണ്ട്