Tuesday, August 12, 2014

സ്വാതന്ത്ര്യ ദിനത്തില്‍ ചില സ്വതന്ത്ര ചിന്തകള്‍



ഭാരതം സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിഏഴ് ആണ്ടുകള്‍ പിന്നിടുകയാണ്. കഴിഞ്ഞ നാളുകളില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ തല ഉയര്‍ത്തി നില്‍ക്കത്തക്കവണ്ണം വളരെയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാ ധീരദേശാഭിമാനികള്‍ക്കു മുമ്പിലും പിന്നീട് സ്വദേശത്തിന്‍റെ വളര്‍ച്ചക്കായി അക്ഷീണം പ്രവര്‍ത്തിച്ച രാജ്യസ്നേഹികള്‍ക്ക് മുമ്പിലും അഭിമാനത്തോടെ എന്‍റെ പ്രണാമം. 

ഒരു പുത്തന്‍ പ്രതീക്ഷയോടെയാണ് ഭാരതം ഇത്തവണ സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കുന്നത്. നീണ്ട പത്തു വര്‍ഷത്തെ (അഴിമതി നിറഞ്ഞ) കൂട്ടുകക്ഷി ഭരണത്തിന് ശേഷം ഭാജ്പ (BJP) എന്ന ഒറ്റ കക്ഷി നേതൃത്വം കൊടുക്കുന്ന ഭരണത്തിന്‍ കീഴിലാണ് ഇന്ന് ഭാരതം. കഴിഞ്ഞ തിരഞ്ഞെടുപ്പ്, ഒരര്‍ത്ഥത്തില്‍, ജനാധിപത്യത്തിന്‍റെ ശക്തി തെളിയിക്കുന്നതായിരുന്നു. അഴിമതിക്കാര്‍ക്ക് ഇനി വോട്ടില്ല എന്ന് ജനങ്ങള്‍ തീരുമാനിച്ചിരുന്നു; ഒപ്പം ഞങ്ങള്‍ക്ക് ഒരു ഭരണമാറ്റം വേണമെന്നും. മറ്റൊരര്‍ത്ഥത്തില്‍ ഭാരതം പോലൊരു വിശാല, സാംസ്കാരിക വൈവിധ്യ ദേശത്ത് ജനാധിപത്യത്തിനുള്ള ന്യുനതയും ഈ തിരഞ്ഞെടുപ്പ് വെളിവാക്കി. ഹിന്ദി സംസാരിക്കുന്ന ഉത്തര ഭാരത സംസ്ഥാനങ്ങള്‍ ഭരണത്തിന്‍റെ ഗതി നിര്‍ണയിച്ചു. ഭരണ ഭാഷയില്‍ നിന്ന് ആംഗലേയ ഭാഷയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഈ ഭരണത്തിന്‍റെ തുടക്കത്തില്‍ വാര്‍ത്തയായിരുന്നു.

ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ വിലയിരുത്താന്‍ ഞാന്‍ ആളല്ല; അങ്ങനെയൊരു ഉദ്ദേശവും എനിക്കില്ല. മോഡി കര്‍ത്താവിന്റെ ദാസനാണെന്നും അതല്ല വര്‍ഗ്ഗീയതയുടെ പിതാവും പ്രവാചകനും ആണെന്നുമുള്ള വാദപ്രതിവാദങ്ങളും ആശയ സംവാദങ്ങളുമൊക്കെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ട്‌ അധിക നാളായില്ല. അതിന്റെ കോലാഹലങ്ങള്‍ തീര്‍ന്നു വരുന്നതേയുള്ളൂ. രാജ്യത്തെ പ്രശ്നങ്ങളൊക്കെ ഒറ്റയടിക്ക് തീര്‍ക്കാന്‍ തക്ക മന്ത്രവടിയൊരെണ്ണം പുതിയ മന്ത്രിസഭയുടെ കയ്യില്‍ ഉണ്ടെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. പക്ഷെ ഈ സ്വാതന്ത്ര്യ ദിനം പുതിയ പ്രതീക്ഷയോടെ നോക്കികാണാന്‍ ആണ് എനിക്കിഷ്ടം; മറിച്ചാണെങ്കിൽ അങ്ങനെ തെളിയിക്കപ്പെടുന്നതു വരെയെങ്കിലും. 

രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് അറുപത്തി ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പാരതന്ത്ര്യതിന്റെ എത്രയെത്ര മേഖലകള്‍ ഇനിയും നാം പിന്നിടേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അതിന്‍റെ പൂര്‍ണതയില്‍ എത്തണമെങ്കില്‍ ഇവിടെ പൂര്‍ണ സാമൂഹ്യ നീതി നടപ്പാവണം (social justice), വിഭവങ്ങളുടെ നീതിപൂര്‍വകമായ (equitable) വിഭജനം ഉണ്ടാവണം, അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ (basic human rights) തുല്യമായി നടപ്പാവണം, അടിസ്ഥാന വിദ്യാഭ്യാസം ഏവര്‍ക്കും ലഭിക്കണം. 

നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ തന്നെയാണ് ഈ പാരതന്ത്ര്യതിന്റെ ഏറ്റവും പ്രകടവും ക്രൂരവുമായ മുഖം. ഭാരത ഭരണഘടനയുടെ പതിനഞ്ചും പതിനേഴും വകുപ്പുകള്‍ അനുസരിച്ച് ജാതിയുടെ പേരിലുള്ള ഏത് വിവേചനവും തൊട്ടുകൂടായ്മയും കുറ്റകൃത്യമായി കണക്കാക്കപെടുന്നു. പക്ഷെ ഭാരതത്തില്‍ ഇന്നും, പ്രത്യേകിച്ചും ഉത്തര ഭാരത സംസ്ഥാനങ്ങളില്‍, ഇത് വലിയതോതില്‍ നിലനില്‍ക്കുകയും പലരാലും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരേ സ്കൂളില്‍ വിവിധ ജാതികളില്‍ പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുടിക്കാന്‍ വിവിധ പാത്രങ്ങളില്‍ കുടിവെള്ളം സജ്ജീകരിക്കുന്നു എന്ന് പറഞ്ഞാല്‍ ആധുനിക ലോകത്തിനു അത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും, പക്ഷേ ഇത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രം. ‘താഴ്ന്ന ജാതിക്കാര്‍’ അങ്ങനെയായത് ദൈവേഷ്ടമാണ് എന്നും അവര്‍ ‘മുതിര്‍ന്ന ജാതി’ക്കാരുടെ കീഴില്‍ നില്‍ക്കേണ്ടവര്‍ ആണെന്നും ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ജനത. ഭാരതത്തില്‍ ഗാന്ധിജിയേക്കാള്‍ അയ്യങ്കാളി ആദരിക്കപ്പെടെണ്ടതാണ് എന്ന് ഈയിടെ അരുന്ധതി റോയി അഭിപ്രായപ്പെട്ടത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ നേരില്‍ കണ്ടിട്ടുള്ളതു കൊണ്ടാവണം. കാരണം വിദേശ ആധിപത്യത്തെക്കാള്‍ പലപ്പോഴും ക്രൂരമാണ് സ്വദേശികളുടെ തന്നെ ഈ വിവേചനവും ആധിപത്യ മനോഭാവവും

ഭാരതത്തിന്‌ നാണക്കേടുണ്ടാക്കുന്ന മറ്റൊരു കറുത്ത മുഖം ഈയിടെ ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുകയുണ്ടായി. അവര്‍ ഈയിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ പൊതു സ്ഥലം മലവിസ്സര്‍ജ്ജനത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം അറുപതു കോടിയില്‍ അധികമാണ്. അതായത് ജനസംഖ്യയുടെ പകുതിയില്‍ അധികം പേര്‍ക്കും വീടുകളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഇല്ല. വീടിനോട് ചേര്‍ന്നോ വീടിന്‍റെ പരിസരത്തോ ശുചിമുറികള്‍ എന്നത് അവര്‍ക്ക് അചിന്തനീയമാണ്. വഴിവക്കുകളും പാടവരമ്പുകളുമാണ് അവര്‍ക്ക് ശുചിമുറികള്‍. ഇവിടെ ആദ്യം പണിയേണ്ടത് ആരാധനാലയങ്ങള്‍ അല്ല ശൗചാലയങ്ങള്‍ ആണെന്ന് ഒരിക്കല്‍ ശ്രീ ജയറാം രമേശ്‌ പറഞ്ഞതിനോട് വിയോജിക്കാന്‍ ആര്‍ക്കു കഴിയും. പൊതുസ്ഥലത്തെ മലമൂത്ര വിസ്സര്‍ജ്ജനം സമൂഹത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. ഒരു ഗ്രാം മനുഷ്യ വിസ്സര്‍ജ്ജതില്‍ കോടിയിലധികം വൈറസുകളും അത്രതന്നെ ബാക്ടീരിയകളും ആയിരകണക്കിന് മറ്റു രോഗാണുക്കളും അടങ്ങിയിരിക്കുന്നു എന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ ദിവസവും നമ്മുടെ രാജ്യത്ത് ആറുകോടി കിലോഗ്രാം മനുഷ്യ വിസ്സര്‍ജ്ജ്യമാണ് പൊതു സ്ഥലത്തേക്ക് പുറന്തള്ളപ്പെടുന്നത്. ലോക ശിശുക്ഷേമ സമിതിയുടെ (UNICEF) കണക്കുപ്രകാരം ഭാരതത്തിലെ ഉയര്‍ന്ന ശിശു മരണ നിരക്കിന് കാരണങ്ങളിലൊന്ന് ശരിയായ ശുചിമുറി സൗകര്യങ്ങള്‍ ഇല്ലാത്തതാണ്. കോളറ, ടൈഫോയ്ഡ്, ന്യുമോണിയ, ഡയറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അനേകം രോഗങ്ങള്‍ ഇത് മൂലം പടരുന്നു. സന്ധ്യയുടെ ഇരുളിലും പ്രഭാതത്തിന്റെ വിജനതയിലും അത്യാവശ്യത്തിനു ‘വെളിക്കിറങ്ങേണ്ടി’ വരുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ എത്ര ഭീകരമാണെന്ന് കൂടി നാം ചിന്തിക്കണം. കര്‍ശനവും അഴിമതിരഹിതവുമായ നടപടികളും, കൃത്യതയാര്‍ന്ന ബോധവല്‍ക്കരണവും കൊണ്ടല്ലാതെ ഈ രീതികള്‍ക്ക് മാറ്റം വരുത്താന്‍ നമുക്ക് കഴിയില്ല. നമ്മുടെ രാജ്യത്ത് തൊണ്ണൂറു കോടിയിൽ അധികം മൊബൈൽ വരിക്കാരുണ്ട് എന്നാണു കണക്ക്. അതായത് ജനസംഖ്യയുടെ എഴുപത്തിഅഞ്ചു ശതമാനം. എന്നാൽ പൊതുസ്ഥലം  മലവിസ്സർജ്ജനത്തിന് ഉപയോഗിക്കുന്നവർ അറുപതു ശതമാനത്തിൽ ഏറെയാണ്‌.

ഒത്തിരിയേറെ വിജയങ്ങൾക്കിടയിൽ, വളർച്ചകൾക്കിടയിൽ  ചില കറുത്ത പാടുകൾ ഓർത്തു എന്നേയുള്ളൂ. ഭാരതത്തിന്റെ വളർച്ചയെ ഒരിക്കലും വില കുറച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഈ ലേഖനത്തിന്  അങ്ങനെ ഒരു ഉദ്ദേശവുമില്ല; മാത്രവുമല്ല ഒരു ഭാരതീയൻ എന്നതിൽ ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷെ ഈ തിളക്കങ്ങള്‍ക്കിടയില്‍, ചില കറുത്ത പാടുകള്‍ നാം കാണാതെ പോകരുത്. അവ ഭാരതത്തിന്‍റെ തിളക്കത്തിന് ശോഭ കുറയ്ക്കുക തന്നെ ചെയ്യും. ഈ സ്വാതന്ത്ര്യ ദിനം കൂടുതല്‍ കരുത്തോടെ മുന്നോട്ടു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഓരോ ഭാരതീയനും കരുത്തുപകരട്ടെ.

Saturday, August 9, 2014

രാഖി: സംരക്ഷണത്തിന്റെ പൊന്‍നൂല്‍


രാഖി അഥവാ രക്ഷാബന്ധന്‍ സഹോദരീ സഹോദര ബന്ധത്തിന്റെ മഹത്തായ ഉത്സവമാണ്. ഒരുകാലത്ത് ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ഉത്സവം ഇന്ന് ജാതി മത ഭേദമെന്യേ ഭാരതം മുഴുവന്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ശ്രാവണ മാസത്തിലെ പൌര്‍ണമി നാളില്‍ ആഘോഷിക്കപ്പെടുന്ന ഈ ഉത്സവദിവസം സ്ത്രീകള്‍ സഹോദരങ്ങളുടെയോ സഹോദരങ്ങളായി കാണാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരുടെയോ കൈത്തണ്ടയില്‍ ഒരു രാഖിചരട് ബന്ധിക്കുന്നു. ഇങ്ങനെ രാഖിചരടിനാല്‍ ബന്ധിതനാകുന്ന പുരുഷന്‍ അവളെ സഹോദരിയെ പോലെ സ്നേഹിക്കാനും സംരക്ഷിക്കാനും അത് വഴി നിയോഗിതനാകുന്നു.


രക്ഷാബന്ധന്‍ ഉത്സവത്തിന്‍റെ ആരംഭത്തെ പറ്റി നിരവധി കഥകളുണ്ട്. ഭാഗവത പുരാണത്തില്‍ പറയുന്ന ഒരു കഥ ഇങ്ങനെയാണ്. ദേവാസുര യുദ്ധത്തില്‍ വിഷ്ണുഭഗവാന്‍ അസുരരാജന്‍ ബാലിയെ തോല്‍പ്പിച്ച് മൂന്നു ലോകങ്ങളും സ്വന്തമാക്കി. തന്‍റെ മേല്‍ വിജയം നേടിയ വിഷ്ണുഭഗവാന്‍ തന്‍റെ കൊട്ടാരത്തില്‍ താമസിക്കണം എന്ന് ബാലി ആവശ്യപ്പെട്ടു. ബാലിയുടെ ആഗ്രഹം അനുസരിച്ച് വിഷ്ണുഭഗവാന്‍ ബാലിയുടെ കൊട്ടാരത്തില്‍ താമസം ആരംഭിച്ചു. പക്ഷെ തന്‍റെ ഭര്‍ത്താവ് ബാലിയുടെ കൊട്ടാരത്തില്‍ താമസമാക്കിയത് വിഷ്ണുഭഗവാന്‍റെ ഭാര്യ ലക്ഷ്മിദേവിക്ക് അത്ര രസിച്ചില്ല. തന്‍റെ ഭര്‍ത്താവ് വൈകുന്ധത്തിലേക്ക് മടങ്ങി വരണമെന്ന് ലക്ഷ്മിദേവി ആഗ്രഹിച്ചു. പക്ഷെ ബാലിയുടെ കൊട്ടാരത്തില്‍ താമസിക്കാം എന്ന് വിഷ്ണുഭഗവാന്‍ ബാലിക്ക് വാക്ക് കൊടുത്തു പോയി. തന്‍റെ ഭര്‍ത്താവിനെ മടക്കി കൊണ്ടുവരാന്‍ ലക്ഷ്മിദേവി ഒരു മാര്‍ഗം കണ്ടെത്തി. ശ്രാവണ മാസത്തിലെ പൌര്‍ണമി നാളില്‍ ലക്ഷ്മിദേവി ബാലിയുടെ കൈകളില്‍ ഒരു രാഖി ബന്ധിച്ചു. രാഖിയാല്‍ ബന്ധിതനായ ബാലി ലക്ഷ്മിദേവിക്ക് എന്ത് സമ്മാനം ആണ് തന്നില്‍ നിന്ന് വേണ്ടതെന്നു ചോദിച്ചു. ബാലിയുടെ കൊട്ടാരത്തില്‍ തന്‍റെ ഭര്‍ത്താവ് താമസിക്കണം എന്ന അദ്ധേഹത്തിന്റെ ആവശ്യത്തില്‍ നിന്ന് തന്‍റെ ഭര്‍ത്താവിനെ സ്വതന്ത്രമാക്കണം എന്ന് ലക്ഷ്മിദേവി ആവശ്യപ്പെട്ടു. ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുക മാത്രമല്ല ബാലി ചെയ്തത്, അവരെ തന്‍റെ സഹോദരിയായി സ്വീകരിക്കുകയും ചെയ്തു. 

മറ്റൊരു സംഭവം ഇങ്ങനെയാണ്. ഗണേശ ഭഗവാന് ശുഭ് - ലാഭ് എന്നീ പേരുകളില്‍ രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഒരു ശ്രാവണ മാസത്തിലെ പൌര്‍ണമി നാളില്‍ ഗണേശ ഭഗവാന്‍റെ സഹോദരി ജ്യോതി അദ്ധേഹത്തിന്റെ കൈകളില്‍ രാഖി ബന്ധിച്ചു. ഗണേശ ഭഗവാന്‍റെ ഭാര്യമാരായ ഋദ്ധിയും സിദ്ധിയും ഈ ചടങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് ശുഭിനും ലാഭിനും വിവരിച്ചു കൊടുത്തു. ഇതു കേട്ടു അവര്‍ തങ്ങള്‍ക്കു ഒരു സഹോദരി ഇല്ലല്ലോ എന്നോര്‍ത്ത് ദുഖിച്ചു. അവരുടെ ദുഖം കണ്ട് ഗണേശ ഭഗവാന്‍ അവര്‍ക്കായി സന്തോഷിമാ എന്നപേരില്‍ ഒരു സഹോദരിയെ സൃഷ്ടിച്ചു നല്‍കി. ശുഭും ലാഭും സന്തോഷിമായെ സഹോദരിയായി സ്വീകരിച്ച് സ്നേഹിച്ചു സംരക്ഷിച്ചു. 


പുരാണങ്ങളും കഥകളും എന്തുമാകട്ടെ, രക്ഷാബന്ധന്‍ നമുക്ക് നല്‍കുന്ന മനോഹരമായ, ഹൃദയ സ്പര്‍ശിയായ ഒരു സന്ദേശമുണ്ട്. നമ്മുടെയൊക്കെ കൈത്തണ്ടകളില്‍ നാമൊക്കെ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കുറെയധികം അദൃശ്യമായ രാഖി ചരടുകളുണ്ട് എന്ന് ഈ ആഘോഷം നമ്മെ ഓര്‍മിപ്പിക്കും; എന്‍റെ ചുറ്റുമുള്ളവരൊക്കെ എന്‍റെ സഹോദരനും സഹോദരിയുമാണെന്നും അവരെ സ്നേഹിക്കാനും സംരക്ഷിക്കാനും എനിക്ക് കടമയുണ്ടെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന കുറെ രാഖി ചരടുകള്‍. അയല്‍ക്കാരനെ സഹോദരനായും അയല്‍ക്കാരിയെ സഹോദരിയായും പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നത് കൈത്തണ്ടയിലെ ഈ അദൃശ്യ രാഖി ചരടുകളുടെ സാന്നിധ്യം നാം മറന്നു പോകുന്നതു കൊണ്ടാണ്. ചുറ്റുപാടുമുള്ള മനുഷ്യരൊക്കെ  എന്‍റെ സുഖത്തിനായി എനിക്കുപയോഗിക്കാവുന്ന വസ്തുക്കള്‍ ആണ് എന്നു ഞാന്‍ ചിന്തിച്ചു പോകുന്നത് ഈ മറവി കൊണ്ടാണ്.  ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ ദൈവം കായേനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “നിന്‍റെ സഹോദരന്‍ എവിടെ?” കായേന്റെ മറു ചോദ്യം ഇങ്ങനെയാണ്, “എനിക്കറിഞ്ഞുകൂടാ, എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍ ആണോ ഞാന്‍?” ദൈവം അവനു കൊടുത്ത ശിക്ഷ ഓരോ മനുഷ്യനും അവനു ചുറ്റുമുള്ള സഹോദരന്റെ കാവല്‍ക്കാരന്‍ ആണെന്ന സത്യം തീവ്രതയോടെ നമ്മെ ഓര്‍മിപ്പിക്കും. പീഡനങ്ങളും തട്ടിപ്പുകളും യുദ്ധങ്ങളും രക്തചൊരിച്ചിലുകളും ഒക്കെ കൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. സഹോദരിമാര്‍ തെരുവിലും ബസിലും എന്തിന് വിദ്ധ്യാലയങ്ങളിലും കുടുംബങ്ങളിലും പോലും പിച്ചിചീന്തപ്പെടുന്നു. സഹോദരസ്നേഹത്തിന്‍റെ, അത് നമുക്ക് നല്‍കുന്ന ഉത്തരവാദിത്വങ്ങളുടെ രാഖിചരടുകള്‍ നമുക്ക് ഓര്‍മപ്പെടുത്തലുകള്‍ ആയെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ചുറ്റുമുള്ള മനുഷ്യരോട് മാത്രമല്ല, അതിനുമപ്പുറം സകല ജീവജാലങ്ങളോടും, സസ്യലതാതികളോടും പ്രകൃതിയോടും ഈ മണ്ണിനോടും പുഴയോടും ഒക്കെ എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്‌; അവയെയൊക്കെ സ്നേഹിക്കാനും, സംരക്ഷിക്കാനും, പിന്നെ വരും തലമുറകള്‍ക്കുവേണ്ടി അവയെ പരിരക്ഷിക്കാനുമുള്ള ഉത്തരവാദിത്വങ്ങള്‍. 

രക്ഷാബന്ധന്‍ ആഘോഷങ്ങൾ ഈ ഉത്തരവാദിത്വങ്ങളെ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാകട്ടെ.