ഒരു താലിയുടെ ഉൾകരുത്തിൽ
വാക്കിൻ്റെ വിരൽത്തുമ്പിൽ
ഒരിക്കലും അവസാനിക്കാത്ത
ഓർമകളുടെ പച്ചത്തുരുത്തിൽ
ചിറകു കരിഞ്ഞ ചിത്രശലഭങ്ങളായ്
നീയെൻ്റെയും ഞാൻ നിൻ്റെയും
കൂട്ടിൻ്റെ വക്കിലിരുന്നു
കാലത്തിൻ്റെ ദുർമേദസകറ്റി
ജീവിച്ചതല്ലേ പ്രിയേ.
നീയും ഞാനും ചോരയൂറ്റി
നയിച്ച യുദ്ധങ്ങളൊക്കെയും
തോൽക്കുന്നതറിഞ്ഞിട്ടും
ഇനിയും ജയിക്കാനായ്
പൊരുതി നിന്നവർ നാം..
നമ്മളെത്ര വിശപ്പറിഞ്ഞു,
നമ്മളെത്ര വെയിൽ കൊണ്ടു,
നമ്മുടെ പക്ഷിക്കുരുന്നിനു
ജീവനേകാൻ നാമെത്ര
കൊടുമുടികൾ താണ്ടി..
നിൻ്റെ അവസാന ശ്വാസം
വരെയും നീയെനിക്കേകിയ
തണൽമരം ഇന്നെൻ്റെ മുറ്റത്തു
കടപുഴകി കിടക്കുന്നു.
ആ തണൽമരത്തിൽ നാം
കെട്ടിയ കൂടിതാ താഴെ
വീണു ചിതറി കിടക്കുന്നു..
നീയറിഞ്ഞില്ല; നീയെൻ്റെ
പ്രാണനുമെടുത്താണ്
തിരികെ പോയതെന്ന്..
നിന്നെയും ചുമന്നു ഞാൻ
പാതകൾ താണ്ടവേ
ഞാനറിഞ്ഞില്ല ദൂരവും കാലവും.
നോക്കരുത് നീ പാതക്കിരുവശവും
നിന്നെ തുറിച്ചു നോക്കുന്ന
നിർജീവ നയനങ്ങളെ.
തിമിരമാണവർക്ക്
കാണില്ലവർ നിൻ്റെ ചങ്ക്
പിടഞ്ഞു ചോര പൊഴിയുന്നതും
വയറ് കരിയുന്നതും
കാലിടറി നീ തട്ടി വീഴുന്നതും.
അരുത്... നീ തളരരുത്
നിൻ്റെ കുഞ്ഞുകിളിക്കിനി
കാവലായ് ഞാൻ തനിച്ചാണെന്ന
സത്യം നീ മറക്കാതിരിക്കുക.
-----------------------------------------------------------------
ഒറീസയിലെ ഭവാനിപട്ടണത്ത് ദരിദ്രനായ ദാനാ മാജി, അയാളുടെ ഭാര്യ മരിച്ചപ്പോൾ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആശുപത്രി ആംബുലൻസ് നിരസിച്ചതിനെ തുടർന്ന് 12 കിലോമീറ്റർ അവളുടെ മൃതദേഹം വഹിച്ചു. ക്ഷയരോഗം ബാധിച്ച് ദാനാ മാജിയുടെ ഭാര്യ അമാങ് (42) മരിച്ചത് 2016 ആഗസ്റ്റ് 24 ന് ആണ്. നമ്മെ വേട്ടയാടുന്ന ഒരു ചിത്രമാണിത്. അയാൾ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടക്കുന്നു, അരികിൽ കരയുന്ന 12 വയസ്സുള്ള മകളും.

No comments:
Post a Comment
You are Welcome to Comment