Thursday, October 13, 2011

"മേരാ ജീവന്‍ കൊറാ കാഗസ്..."

കൈയ്യിലിരുന്ന 'നോസ്തി'യുടെ പായ്ക്കറ്റുകള്‍ ദീദിയുടെ നേരെ നീട്ടിക്കൊണ്ട് അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ ചോദിച്ചു: "കേസാ ഹേ ദീദി?" (നോസ്തി: പുകയില പൊടിക്ക് ദീദി പറയുന്ന പേര്; ഏതു ഭാഷയാണാവോ)
'നോസ്തി'യുടെ പായ്ക്കറ്റിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ എന്റെ നേരെ കൈ നീട്ടി അവര്‍ പറഞ്ഞു: "ഭാലോ അച്ചേ.... ഭാലോ അച്ചേ" (എനിക്ക് സുഖമാണ്; ബംഗാളി)
ഞാന്‍ ആ പായ്ക്കറ്റുകള്‍ അവരുടെ കൈയ്യില്‍ വച്ചുകൊടുത്തു. പുകയിലകറപിടിച്ച് കറത്തുപോയ പല്ലുകള്‍ കാട്ടി അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഹിന്ദിയും ബംഗാളിയും പിന്നെ ഏതൊക്കെയോ ഭാഷകളും മാറി മാറി പറയുന്ന, ഹാര്‍മോണിയം വായിച്ചു മനോഹരമായി പാടുന്ന, രണ്ടു കൈകളിലും നിറയെ നിറം പോയ അലുമിനിയം വളകളിട്ട,  നെറ്റിയില്‍ വലിയ ചുവന്ന പൊട്ടുകുത്തുന്ന, ഞങ്ങളൊക്കെ ദീദിയെന്നു വിളിക്കുന്ന പാര്‍വ്വതി ദുര്‍ഗ്ഗ ഞങ്ങളുടെ അഗതി മന്ദിരത്തില്‍ എത്തിയിട്ട് രണ്ടു മാസമേ ആയുള്ളൂ. റെയില്‍വേ സ്റ്റേഷനിൽ ആരുടെയൊക്കെയോ അക്രമത്തിനിരയായി ബോധരഹിതയായി കിടന്ന അവരെ ചില പോലീസുകാരാണ് പിന്നീട് അവിടെ കൊണ്ടുവന്നത്. അമ്പതോ അറുപതോ വയസു പ്രായം കാണും അവര്‍ക്ക്. ജീവിത ക്ലേശങ്ങള്‍ മുഖത്ത് പാടുകള്‍ വീഴ്ത്തിയെങ്കിലും ചെറുപ്പത്തില്‍ അവര്‍ക്കുണ്ടായിരുന്ന അഭൗമ സൗന്ദര്യത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ആ മുഖത്തുണ്ട്. അധികമൊന്നും സംസാരിക്കില്ല; സംസാരിക്കാന്‍ അവര്‍ക്കറിയാവുന്ന ഭാഷ മനസ്സിലാകുന്നവര്‍ അവിടെ ആരുമില്ലെന്നതാണ് വാസ്തവം. എനിക്കറിയാവുന്ന മുറിഹിന്ദിയില്‍ ഞാന്‍ വല്ലപ്പോഴുമൊക്കെ എന്തെങ്കിലുമൊക്കെ ചോദിക്കും. അവര്‍ അതിനുത്തരം പറയും, പിന്നെ ദൂരേയ്ക്കങ്ങനെ നോക്കിയിരിക്കും.... അത്രമാത്രം. പിന്നെ വല്ലപ്പോഴും തന്റെ സന്തതസഹചാരിയായ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് മനോഹരമായി പാടും... കിഷോര്‍ കുമാറിന്റെയും മുഹമ്മദ്‌ റാഫിയുടെയും മറ്റും പഴയ ഗാനങ്ങള്‍. 
ഞാന്‍ കൊടുത്ത 'നോസ്തി'യുടെ പായ്കറ്റ് പൊട്ടിച്ച് ഒരു നുള്ള് എടുത്ത് വായിലേക്കിട്ട് കട്ടിലിനു താഴെ നിലത്ത് ഭിത്തിയില്‍ ചാരി അവരിരുന്നു. ഡയറക്ടര്‍ അച്ചന്റെ വിലക്ക് അവഗണിച്ചും ഞാന്‍ 'നോസ്തി' വാങ്ങികൊടുത്തതിന്റെ സന്തോഷം ആ മുഖത്തുണ്ട്‌. അവരുടെ മുഖത്തെ സന്തോഷം കണ്ട് ഞാനും അല്‍പസമയം അവരുടെ കൂടെ ആ നിലത്തിരുന്നു. സംസാരത്തിനിടയില്‍ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനവരോട് അവരുടെ ജീവിതത്തെപ്പറ്റി ചോദിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരമായി, കുറെ ഹിന്ദിയിലും കുറെ ബംഗാളിയിലും പിന്നെ ഏതൊക്കെയോ ഭാഷകളിലും, പലതും അവ്യക്തമായി ദീദി അവരുടെ ജീവിതകഥ എന്നോട് പറഞ്ഞു. കുറെയൊക്കെ എനിക്ക് മനസ്സിലായി; കുറെയധികം മനസ്സിലായില്ല; ഇനിയും, ഞാന്‍ മനസ്സിലാക്കികൂട്ടിയതൊക്കെ എത്രത്തോളം ശരിയാണെന്ന് എനിക്കൊരു ഉറപ്പുമില്ല. എങ്കിലും, മനസ്സിലാക്കിയതൊക്കെ ചേര്‍ത്തുവച്ച് അവരുടെ ജീവിതകഥ കുറെയൊക്കെ ഞാന്‍ ഊഹിച്ചെടുത്തു. 
കല്‍ക്കട്ടാ നഗരത്തിന്റെ പ്രാന്തങ്ങളിലെവിടെയോ ആയിരുന്നു അവരുടെ വീട്. അച്ഛനെപറ്റി അവര്‍ക്കൊന്നുമറിയില്ല. അമ്മയും അഞ്ചു മക്കളും. മൂത്തവള്‍ പാര്‍വതി, പിന്നെ മൂന്നു സഹോദരിമാര്‍ ഒരു സഹോദരന്‍... പിന്നീടെപ്പോഴോ കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആ അമ്മയും മക്കളും തങ്ങളുടെ ജീവിതം പറിച്ചു നട്ടു. അഞ്ചു മക്കളെയും പട്ടിണി കൂടാതെ പോറ്റാന്‍ ഡല്‍ഹി പോലൊരു നഗരമാണ് കൂടുതല്‍ നല്ലതെന്ന് ആ അമ്മക്ക് തോന്നിയിട്ടുണ്ടാവണം. അതിനിടെ അമ്മയും മരിച്ചു. അങ്ങനെ, തീരെ ചെറുപ്പത്തില്‍ തന്നെ പാര്‍വതിക്ക് തെരുവിലിറങ്ങേണ്ടി വന്നു... തീവണ്ടിയില്‍ പാടി ഭിക്ഷ തെണ്ടുന്ന ഒരു പാട്ടുകാരിയായി... 
പിന്നെ തെരുവും തീവണ്ടിസ്റേഷനും ഒക്കെയായി ദീദിയുടെ വീട്. അതിനിടയിലൊരിക്കല്‍ ഡല്‍ഹിയിലെ ഏതോ തീവണ്ടിസ്റേഷനിലെ കീഴ്ജീവനക്കാരനായ മനോഹറുമായി അവര്‍ ചങ്ങാത്തത്തിലായി... സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു... പിന്നെ വിവാഹം കഴിച്ചു... പക്ഷെ അയാളിലൂടെ അവര്‍ എത്തിപ്പെട്ടത് ഒരു ചുവന്ന തെരുവിലായിരുന്നു... കുറെനാള്‍ അയാളുടെ അടിമയായി അവിടെ... പിന്നെ അവിടെ നിന്നും എങ്ങനെയോ രക്ഷപെട്ടു... അതിനിടയിലെപ്പോഴോ അവര്‍ക്ക് സമനില തെറ്റിയിരുന്നു... പിന്നെയും തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക്‌... ഒരു തീവണ്ടി സ്റേഷനില്‍ നിന്നും മറ്റൊന്നിലേക്ക്... ഒടുവില്‍ ഏതോ ക്രൂരമനുഷ്യന്റെ അക്രമത്തിനിരയായി കേരളത്തിലെ ഒരു സ്റ്റേഷനിൽ... ബോധരഹിതയായി.... പിന്നെ കുറെ നാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍.... അങ്ങനെ ഇപ്പോള്‍ ഞങ്ങളുടെ അഗതി മന്ദിരത്തില്‍...
പിന്നെയും എന്തൊക്കെയോ അവര്‍ പറഞ്ഞു... അരുന്ധതി, രാജുബാബു, ഹൗറ, ധാപ... തുടങ്ങി കുറെ പേരുകളും സ്ഥലപേരുകളും അല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല... ജീവിതത്തിന്റെ നരകയാതനകള്‍ക്കിടയില്‍ സഹായിച്ചവരോ ഉപദ്രവിച്ചവരോ ആയ ചില മനുഷ്യരോ, കടന്നു പോയ ചില സ്ഥലങ്ങളോ ഒക്കെ ആയിരിക്കും അവയൊക്കെ എന്ന് ഞാന്‍ ഊഹിച്ചു.
ഇത്രയുമൊക്കെ പറഞ്ഞു നിര്‍ത്തി ഒരു നുള്ളുകൂടി 'നോസ്തി'യെടുത്ത് വായിലേക്കിട്ടിട്ട് എന്നോടവര്‍ ചോദിച്ചു.. " നോസ്തി കിത്നാ രൂപയാ??"
"ഏക്‌ പായ്ക്കറ്റ് കോ, സോ രൂപയെ" തമാശ മട്ടില്‍ ഞാന്‍ പറഞ്ഞു...
തന്റെ കൈയിലുള്ള ഭാണ്ഡം തുറന്ന് എന്റെ മുന്നിലേക്ക്‌ വച്ചിട്ട് അവര്‍ പറഞ്ഞു: "ലേ ലോ... ലേ ലോ"
കുറെ പഴന്തുണികളും, അലുമിനിയം വളകളും, പ്ലാസ്റിക് കുപ്പികളും അല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല...
"മേ തുംസെ പേസാ അഗ്‌ലി ബാര്‍ ലേലൂംഗാ...." ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു...
പിന്നെ ഒന്നും ശ്രദ്ധിക്കാതെ ഹാര്‍മോണിയത്തില്‍ വിരലോടിച്ച് അകലേക്ക്‌ നോക്കി മനോഹരമായി അവര്‍ പാടാന്‍ തുടങ്ങി... "മേരാ ജീവന്‍ കൊറാ കാഗസ് കൊരഹി രേ ഗയാ..... ജോ ലിഖാ ഥാ - ആസുവോ കേ സംഗ് ബേ ഗയാ..."

10 comments:

  1. Dear Renjith,
    A Pleasant Evening!
    It's a differnt theme!A good attempt!
    Your Hindi knowledge needs improvement!:)
    Between,what is the meaning of your blog?:)
    Wishing you a lovely night,
    Sasneham,
    Anu

    ReplyDelete
    Replies
    1. അനുപമ,
      കമന്റിനു നന്ദി!! ഹിന്ദി എഴുതിയതില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ തിരുത്താമായിരുന്നു :-). (എഴുതിയത് പോലെ തന്നെ എന്റെ ഹിന്ദിജ്ഞാനം 'പത്താംക്ലാസ്' ഹിന്ദിയില്‍ ഒതുങ്ങുന്നു:-) പിന്നെ ബ്ലോഗിന്റെ പേരിന്റെ അര്‍ത്ഥം അവിടെ തന്നെ എഴുതിയിട്ടുണ്ടല്ലോ... 'The Shadows and the Light'; 'Le Ombre e la Luce' എന്നത് ഇറ്റാലിയന്‍ ആണ്. വീണ്ടും വരിക ...; വീണ്ടും കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

      Delete
  2. എനിക്കും ഇതുപോലെ മുറി ഹിന്ദി ഇപ്പോഴും വരുന്നത്
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
    Replies
    1. പഞ്ചാരകുട്ടാ... നന്ദി :-)

      Delete
  3. Expecting more such posts from you dear Rengith.

    Toni

    ReplyDelete
  4. What good will it be for someone to gain the whole world, yet forfeit their soul? Matthew 16:26

    ReplyDelete

You are Welcome to Comment