Sunday, May 11, 2025

റേരും നൊവാരും 2.0


കത്തോലിക്കാ സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ലിയോ പതിനാലാമൻ മാർപാപ്പ കർദിനാൾ തിരുസംഘത്തിന് നൽകിയ ആദ്യ സന്ദേശത്തിൽ, താൻ ലിയോ എന്ന പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണം വിശദീകരിക്കുകയുണ്ടായി. ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കാൻ തീരുമാനിച്ചതിന് വ്യത്യസ്ത കാരണങ്ങളുണ്ട്; എന്നാൽ അത് പ്രധാനമായും, അദ്ദേഹത്തിന്റെ മുൻഗാമിയായ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ നടത്തിയ ചരിത്രപരമായ ഒരു സാമൂഹ്യ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ്. റേരും നൊവാരും എന്ന ചരിത്രപരമായ ചാക്രിക ലേഖനത്തിലൂടെ വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതിയെ അദ്ദേഹം അഭിസംബോധന ചെയ്തു. സഭയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സാമൂഹ്യ ഇടപെടലുകളിൽ ഒന്നായിരുന്നു അത്. മനുഷ്യന്റെ അന്തസ്സ്, നീതി, തൊഴിൽ എന്നിവയുടെ സംരക്ഷണത്തിന് പുതിയ വെല്ലുവിളികൾ ഉയർത്തുന്ന കൃത്രിമ ബുദ്ധി (AI) എന്ന മറ്റൊരു വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ, സഭ അതിന്റെ സമ്പന്നമായ സാമൂഹിക പ്രബോധനങ്ങളുടെ കലവറയിൽ നിന്ന് സമൂഹത്തിനു വ്യക്തമായ ദിശാബോധം നൽകേണ്ടതുണ്ട്; അദ്ദേഹം വിശദീകരിച്ചു. തന്റെ അജപാലന നേതൃ ശുശ്രൂഷയുടെ മുൻഗണനകൾ എന്തൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ; അതിൽ പ്രധാനപ്പെട്ട ഒന്ന് 'സാമൂഹ്യനീതി'യാണ് എന്നും ഇതിൽനിന്ന് വ്യക്തമാകുന്നു.

1. റേരും നൊവാരും: വിപ്ലവകരമായ സാമൂഹ്യ രേഖ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വ്യാവസായിക മുതലാളിത്തത്തിന്റെ ഉയർച്ച, തൊഴിലാളികളുടെ ചൂഷണം, ദാരിദ്ര്യം, തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങളോട് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ 1891 ൽ പ്രസിദ്ധീകൃതമായ റേരും നൊവാരും ('പുതിയ കാര്യങ്ങളെ കുറിച്ച്' എന്ന് വാച്യാർത്ഥം) കാര്യക്ഷമമായി പ്രതികരിച്ചു. തൊഴിലാളികളുടെ അന്തസ്സ്, അവരുടെ അവകാശങ്ങൾ, തൊഴിൽ സംഘടനകളുടെ രൂപീകരണം, നീതിപൂർവ്വമായ കൂലി, നീതി ഉറപ്പാക്കാനുള്ള തൊഴിലുടമകളുടെയും ഭരണകൂടത്തിന്റെയും ധാർമ്മിക ബാധ്യതകൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം, സ്വകാര്യ സ്വത്തിനായുള്ള അവകാശവും ഈ ചാക്രിക ലേഖനം ഊന്നിപ്പറഞ്ഞു. അങ്ങനെ ഈ ചാക്രികലേഖനം കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങളുടെ മൂലക്കല്ലായി മാറുകയും, ക്വാദ്രോജേസിമോ ആന്നോ, മാത്തർ ഏത് മജിസ്ത്ര, പോപ്പുലോരും പ്രോഗ്രസിയോ, ലബോരെം എക്സെർചെൻസ്, കാരിത്താസ് ഇൻ വേരിത്താതെ തുടങ്ങിയ പിൽക്കാല രേഖകൾക്ക് പ്രചോദനമാവുകയും ചെയ്തു. ഓരോ മാർപ്പാപ്പയും അതാതുകാലത്തെ സാമൂഹിക പരിവർത്തനങ്ങളോട് കൃത്യതയോടെ പ്രതികരിച്ചു. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ ഈ വർത്തമാന സാമൂഹ്യപശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ പപ്പായും ഈ പാരമ്പര്യത്തിലേക്ക് ചുവടുവെക്കുന്നു.

റേരും നൊവാരും: ഇന്നത്തെ പ്രസക്തി
നൂറ്റിമുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടതാണെങ്കിലും ഈ ചാക്രിക ലേഖനത്തിന്റെ അടിസ്ഥാന പ്രമേയങ്ങൾ ഇന്നും ഏറെ പ്രസക്തമായി തുടരുന്നു; പ്രത്യേകിച്ച്, സാമൂഹ്യ നീതി, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, മനുഷ്യന്റെ സ്വകാര്യ സ്വത്തവകാശവും അതിന്റെ ധാർമിക ഉപയോഗവും, മൂലധന വിനിയോഗത്തിന്റെ ഉത്തരവാദിത്വങ്ങൾ, നീതിപൂർവകമായ ഭരണ നിർവഹണത്തിന്റെ ആവശ്യകത തുടങ്ങിയവ. ഇന്നത്തെ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ ഈ പ്രമേയങ്ങൾക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന് തന്റെ പ്രസ്താവനയിലൂടെ ലിയോ പതിനാലാമൻ മാർപ്പാപ്പ സൂചിപ്പിക്കുകയാണ്.

തൊഴിൽ ചെയ്യാനുള്ള അവകാശം മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങളിൽ ഒന്നാണ്. തൊഴിൽ ക്രിസ്തീയ വീക്ഷണത്തിൽ, അതിജീവനത്തിനുള്ള ഒരു മാർഗ്ഗം മാത്രമല്ല, ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനത്തിലെ മനുഷ്യന്റെ പങ്കാളിത്തം കൂടിയാണ്. ഇന്ന് തൊഴിൽ നീതിയുടെ പുതിയ മാനങ്ങൾ രൂപപ്പെടുകയാണ്. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, ഡിജിറ്റൽ യൂണിയനുകൾ, ഗിഗ് തൊഴിൽ സമ്പ്രദായം, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ജോലികൾ എന്നിവയൊക്കെ പുതിയ ധാർമ്മിക മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്നു. ഡിജിറ്റൽ മേഖലയിൽ പൊതുനന്മ പ്രോത്സാഹിപ്പിക്കപ്പെടാനുള്ള ശ്രമങ്ങൾ നാമിനിയും ധാരാളമായി നടത്തേണ്ടിയിരിക്കുന്നു. പുതിയ കണ്ടെത്തലുകളിൽ ഉണ്ടാവേണ്ട ധാർമ്മിക ഉത്തരവാദിത്വം, ധാർമ്മിക സാങ്കേതിക വികസനം, ചൂഷണപരമായ വിവര ശേഖരണ - ഉപയോഗ സമ്പ്രദായങ്ങളുടെ നിയന്ത്രണം, തെറ്റായ വിവരങ്ങളുടെ നിർമ്മാണവും പ്രചാരണവും, എന്നിവ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന മേഖലകൾ ആണ്. പാരിസ്ഥിതിക പരിവർത്തനം (Ecological Conversion) കൂടുതൽ ശ്രദ്ധ അർഹിക്കുന്ന മറ്റൊരു മേഖലയാണ്. പാവപ്പെട്ടവർക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കും, നമ്മുടെ പൊതുഭവനമായ ഭൂമിക്കും വേണ്ടിയുള്ള പരിചരണം സാമൂഹിക നീതിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നാമിനിയും തുടരേണ്ടതുണ്ട്. കൃത്രിമ ബുദ്ധിയുടെ ധാർമ്മികവും ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗം, അൽഗോരിത സംവിധാനങ്ങളിലെ സുതാര്യത, മനുഷ്യ അന്തസ്സ് എന്നിവ ഉറപ്പാക്കുന്ന ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കുക.

സമകാലിക സാമൂഹിക വെല്ലുവിളികൾ
ലിയോ പതിനാലാമൻ മാർപ്പാപ്പ അഭിസംബോധന ചെയ്യേണ്ട ആധുനിക പശ്ചാത്തലം 1891ലെ സന്ദർഭത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എന്നിരുന്നാലും, സാമ്പത്തികവും സാമൂഹികവും സാങ്കേതികവുമായ ആധുനിക കോളിളക്കങ്ങളുടെ പശ്ചാത്തലത്തിൽ, 'മനുഷ്യന്റെ അന്തസ്സ്' നേരിടുന്ന വെല്ലുവിളികൾ എന്ന അടിസ്ഥാനപരമായ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.

നാലാം വ്യാവസായിക വിപ്ലവവും ജോലിയുടെ അന്തസ്സും:
ഓട്ടോമേഷൻ, റോബോട്ടിക്സ്, കൃത്രിമ ബുദ്ധി എന്നിവ സാങ്കേതിക വ്യവസായ മേഖലകളെ അഭൂതപൂർവമായ വേഗതയിൽ പരിവർത്തനം ചെയ്യുകയാണ്. തൊഴിലിന്റെ അന്തസ്സും അതിന്റെ അനന്യതയും ഇവിടെ വെല്ലുവിളി നേരിടുകയാണ്. ഈ സാങ്കേതികവിദ്യകൾ കൂടുതൽ കാര്യക്ഷമത കൊണ്ടുവരുമ്പോൾ, ദശലക്ഷക്കണക്കിന് തൊഴിലാളികളെ, പ്രത്യേകിച്ച്, ദിവസ വേതനക്കാർ, കുറഞ്ഞ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്ന തൊഴിലുകാർ, എന്തിന്, വൈദഗ്ധ്യ തൊഴിൽ മേഖലകളിൽ പോലും ഉള്ളവർ തൊഴിൽ നഷ്ടം എന്ന ഭീഷണി നേരിടുന്നുണ്ട്.

മുതലാളിത്ത നിരീക്ഷണത്തിന്റെ (Surveillance Capitalism) വളർച്ചയും സ്വകാര്യതയുടെ ശോഷണവും
വ്യക്തികളെക്കുറിച്ചുള്ള വലിയ അളവിലുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലാഭം നേടുന്നു. വ്യക്തികൾ ഡാറ്റാ പോയിന്റുകളിലേക്ക് ചുരുങ്ങുകയും അവരുടെ തിരഞ്ഞെടുപ്പുകൾ ലാഭത്തിനായി രൂപകൽപ്പന ചെയ്ത അൽഗോരിതങ്ങളാൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. മനുഷ്യ ബോധത്തിന്റെയും പെരുമാറ്റത്തിന്റെയും വാണിജ്യവൽക്കരണം, അവന്റെ സ്വാതന്ത്ര്യം, സ്വയംഭരണം (autonomy), പൊതു നന്മ എന്നിവയുമായി ബന്ധപ്പെട്ട ധാർമ്മിക വെല്ലുവിളികൾ എന്നിവയും നിലനിൽക്കുന്നുണ്ട്.

ഡിജിറ്റൽ അസമത്വവും പുതിയ ദരിദ്രരും: 
ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കും കൃത്രിമ ബുദ്ധിയാൽ മെച്ചപ്പെടുത്തിയ സേവനങ്ങളിലേക്കുമുള്ള പ്രവേശനം അസന്തുലിതമായിട്ടാണ് വിതരണം ചെയ്യപ്പെടുന്നത്. പാവപ്പെട്ട രാജ്യങ്ങളും ഗ്രാമീണ ജനങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും, ഒരുവിഭാഗം പഴയ തലമുറയും, ഈ പുതിയ ഡിജിറ്റൽ വിഭജനത്തിൽ പിന്നിലാണ്. സാങ്കേതിക മുന്നേറ്റങ്ങൾ പൊതുനന്മയ്ക്ക് ഉതകുന്നില്ലെങ്കിൽ സാമൂഹിക അസമത്വം കൂടുതൽ ആഴത്തിൽ വേരൂന്നിയേക്കാം.

പരിസ്ഥിതി പരിപാലനവും സാങ്കേതിക-പരിസ്ഥിതി ബന്ധവും: 
സാങ്കേതിക പുരോഗതി അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തമല്ല. ഇ-വേസ്റ്റ് മുതൽ ഡാറ്റാ സെന്ററുകളുടെ ഊർജ്ജ ആവശ്യങ്ങൾ, തുടങ്ങി കൃത്രിമ ബുദ്ധി പരിശീലനം വരെയുള്ള പുതിയ സമ്പദ് വ്യവസ്ഥ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമാകാം. ഫ്രാൻസിസ് മാർപാപ്പയുടെ 'ലൗദാത്തോ സി' ഇതിനകം തന്നെ ഒരു അടിത്തറ പാകിയിട്ടുണ്ട്. ലിയോ പതിനാലാമൻ മാർപ്പാപ്പ അതിന്റെ കാഴ്ചപ്പാട് AI യുഗത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ട്രാൻസ് ഹ്യൂമനിസവും മനുഷ്യന്റെ പുനർനിർവചനവും: 
മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസുകൾ, ജനിതക എഞ്ചിനീയറിംഗ്, AI-ഹ്യൂമൻ ഇന്റഗ്രേഷൻ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകൾ 'മനുഷ്യനായിരിക്കുക' എന്നതിന്റെ അർത്ഥത്തിന്റെ അതിരുകളെ വെല്ലുവിളിക്കുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ മഹത്വം ഉയർത്തിപ്പിടിക്കാൻ, സഭ ദൈവശാസ്ത്രപരവും ദാർശനികവുമായ, 'ഡിഗ്നിത്താസ് ഇൻഫിനിത്ത' പോലെയുള്ള, ശക്തമായ പ്രതികരണങ്ങൾ തുടർന്നും നൽകേണ്ടതുണ്ട്.

സഹാനുഭൂതിയില്ലാത്ത ആഗോളവൽക്കരണം: 
ആഗോള വിതരണ ശൃംഖലകൾ, ബഹുരാഷ്ട്ര കോർപ്പറേഷനുകൾ, സാമ്പത്തിക സംവിധാനങ്ങൾ എന്നിവ പലപ്പോഴും സമൂഹങ്ങളോടും തൊഴിലാളികളോടും ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നു. സമൂഹത്തോട് പൊതുവായും, പ്രത്യേകിച്ച് തൊഴിലാളികളോടുള്ള ഐക്യദാർഢ്യവും സഹാനുഭൂതിയും ഇല്ലാതാകുമ്പോൾ തൊഴിലാളികളുടെ അന്തസ്സ് അവഗണിക്കപ്പെടുന്നു. ഒപ്പം, സാമൂഹിക അസമത്വങ്ങൾ വർദ്ധിക്കുകയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പിന്തുണയും ശബ്ദവും ഇല്ലാതാവുകയും ചെയ്യുന്നു.  ആഗോളവൽക്കരണം കാര്യക്ഷമതയും ലാഭവും വർദ്ധിപ്പിക്കുമ്പോൾ, അത് പ്രാദേശിക സംസ്കാരങ്ങളെ ദുർബലപ്പെടുത്തുകയും, പരമ്പരാഗത ഉപജീവനമാർഗങ്ങളെ നശിപ്പിക്കുകയും, ധാർമ്മിക മൂല്യങ്ങളെ ലഘൂകരിക്കാനും ഇടയുണ്ട്.

പൊതു നന്മയുടെ പ്രതിസന്ധിയും ജനകീയതയുടെ (populism) ഉയർച്ചയും:
 സാമൂഹിക വിഘടനം, നുണയും തെറ്റുമായ വിവരങ്ങൾ, പ്രത്യയശാസ്ത്രങ്ങളെ ധ്രുവീകരിക്കൽ എന്നിവയ്ക്കും ഡിജിറ്റൽ യുഗം ഇന്ധനം പകർന്നിട്ടുണ്ട്. ഈ സത്യാനന്തര കാലഘട്ടത്തിൽ സഭയ്ക്ക് സാഹോദര്യബോധം, സാമൂഹിക സംശ്ലിഷ്ടത, ധാർമ്മിക വിവേചനബുദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാൻ എങ്ങനെ കഴിയും തുടങ്ങിയ വിഷയങ്ങൾ ലിയോ പതിനാലാമൻ മാർപ്പാപ്പ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സഭയ്ക്ക് എന്തു നൽകാൻ കഴിയും?
ലിയോ പതിനാലാമൻ മാർപ്പാപ്പ തിരഞ്ഞെടുത്ത പേര് ഒരു ശക്തമായ സൂചനയാണ്. സാങ്കേതിക നിർണ്ണയവാദവും (technological determinism) സാമ്പത്തിക പ്രായോഗികതാവാദവും ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത്, മനുഷ്യന്റെ അന്തസ്സ്, ഐക്യദാർഢ്യം, സബ്സിഡിയാരിറ്റി, സിനഡാലിറ്റി, സമാധാന ശ്രമങ്ങൾ, ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടുമുള്ള പരിഗണന എന്നിവയിൽ വേരൂന്നിയ ഒരു കാഴ്ചപ്പാട് സഭ കൂടുതൽ ശക്തമായി കൈക്കൊള്ളേണ്ടിയിരിക്കുന്നു.
അന്യായമായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രാവചക ശബ്ദമായും, സങ്കീർണ്ണമായ സാങ്കേതിക മുന്നേറ്റങ്ങളിൽ ഗതി നിർണയിക്കാനുള്ള ഒരു ധാർമ്മിക ദിശാസൂചികയായും സഭയ്ക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ നേതൃത്വത്തിൽ മാറാൻ കഴിയട്ടെ. ഓരോ വ്യക്തിക്കും, പ്രത്യേകിച്ച് പാവങ്ങൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും സ്ഥാനമുള്ള, ഐക്യദാർഢ്യത്തിന്റെ ഒരു സമൂഹം നാം ഒരുമിച്ച് കെട്ടിപ്പടുക്കണം. ലിയോ പതിനാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ നയിക്കുന്ന ഈ പ്രചോദനങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ലിയോ പതിമൂന്നാമൻ വ്യാവസായിക യുഗത്തിലേക്ക് ലോകത്തെ നയിച്ച അതേ ധാർമ്മിക വ്യക്തതയോടും ആഴത്തോടും കൂടെ, കൃത്രിമ ബുദ്ധിയുടെ ഈ യുഗത്തെ അഭിസംബോധന ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ചൂഷിതർക്കും ദരിദ്രർക്കും ഒപ്പം നടക്കാനും, ചൂഷകരെ വെല്ലുവിളിക്കാനും, വർത്തമാന കാലത്തെ നിർവചിക്കുന്ന "പുതിയ കാര്യങ്ങളുടെ" (Rerum Novarum) മുന്നിൽ, നീതിയുടെ സംരക്ഷകരാകാനും സഭ വീണ്ടും വിളിക്കപ്പെടുന്നു.

3 comments:

  1. Inspiring thst you gave a coverage of tge encylical

    ReplyDelete
  2. It is a very detailed analytical study of the subject. Let us see how Pope Leo XIV is going to pursue the path of Pope Leo XIII in this modern world, which is far from the world of 1800's.

    ReplyDelete
  3. അന്യായമായ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രാവചക ശബ്ദമായും, സങ്കീർണ്ണമായ സാങ്കേതിക മുന്നേറ്റങ്ങളിൽ ഗതി നിർണയിക്കാനുള്ള ഒരു ധാർമ്മിക ദിശാസൂചികയായും സഭയ്ക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ നേതൃത്വത്തിൽ മാറാൻ കഴിയട്ടെ.

    This means a lot. If sincerely wished, hat's off!!

    ReplyDelete

You are Welcome to Comment